2025, മേയ് 11, ഞായറാഴ്‌ച

വിഷഹാരി


 

ഗുഹ


 

വരാൽ


 

അടയാളങ്ങൾ


 

2023, ജൂലൈ 15, ശനിയാഴ്‌ച

സന്ദേശം


റസിഡൻസ് അസോസിയേഷന്റെ വാർഷിക പരിപാടികൾ തുടരുന്നു.
ശശിയും മകനും അടുത്തടുത്ത കസേരകളിലിരുന്ന് തുടക്കം മുതലേ പരിപാടികൾ കണ്ടു കൊണ്ടിരിക്കുന്നു.
ഇന്നത്തെ താരം സോമനാണ്. ശശിയുടെ സുഹൃത്താണ് സോമൻ. രണ്ടു പേരും കൂലിപ്പണിക്കാർ. ശശി, കിട്ടുന്നത് മുഴുവനും തന്റെ കുടുംബത്തിനായി ചെലവിടുമ്പോൾ സോമൻ കിട്ടുന്നതു മുഴുവൻ കുടിച്ചു തീർത്ത്, കാനയിലും കടത്തിണ്ണയിലും "സമാധി" കൊണ്ടു .
നേരേ ചൊവ്വേ ജോലിക്കുപോലും പോകാതെ, കയ്യിലിരുപ്പു കൊണ്ട് ആരും ജോലിക്കു വിളിക്കാതെ സോമൻ സോമരസം തേടി നടന്നപ്പോൾ പച്ചവെള്ളം കുടിച്ചിറക്കി കുടുംബത്തിനായി വിയർപ്പൊഴുക്കിക്കൊണ്ടിരുന്നു, ശശി.
പക്ഷേ, ഇന്നത്തെ താരം സോമനാണ്. ഒരു ദിനം ബോധോദയപ്പെട്ട് സോമൻ കുടി നിർത്തി. ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച് ജീവിതം തിരിച്ചു പിടിച്ചു. പരിഹസിച്ചിരുന്നവർ അഭിനന്ദിച്ചു.
മാതൃകയാക്കാവുന്ന ജീവിതമാണ് സോമന്റേത് എന്ന് റസിഡൻസ് അസോസിയേഷന്റെ ഈ വാർഷിക ദിനത്തിൽ പലരും പ്രസംഗിച്ചു. ജനപ്രതിനിധികളും പൗര പ്രമുഖരും സോമന് പൂച്ചെണ്ടുകളും പൂമാലകളും സമ്മാനങ്ങളും നൽകി ആദരിച്ചു.
തന്റെ സ്നേഹിതൻ ജീവിതം തിരിച്ചു പിടിച്ചതിലും ആദരിക്കപ്പെട്ടതിലും അഭിമാനം കൊണ്ട് ശശി അടുത്തിരുന്ന മകന്റെ മുഖത്തേക്കു നോക്കി.
മകന്റെ മുഖത്ത് തന്റെ അഭിമാനം പ്രതിഫലിക്കാതിരിക്കുന്നതും വിശകലനം ചെയ്തെടുക്കാവുന്ന മറ്റൊരു ഭാവത്തോടെ അവൻ തന്നെ തിരിഞ്ഞു നോക്കുന്നതും ശശി ആശ്ചര്യത്തോടെ നോക്കിയിരുന്നു.
മകന്റെ ഒരു കണ്ണിൽ സോമനു കിട്ടിയ ഉപഹാരങ്ങളും മറ്റേ കണ്ണിൽ ഈയിടെ പണി പൂർത്തിയാക്കിയ തന്റെ കൊച്ചു വീട്ടിലെ ഒഴിഞ്ഞ ഷോക്കേസും പ്രതിഫലിക്കുന്നുണ്ടായിരുന്നു ........ !


 

സർവ്വേക്കല്ലുകൾ......


പോത്തിന്റെ കൊമ്പുകൾക്കിടയിലെ പ്രാണിയെ കൊത്തിത്തിന്നു കൊണ്ട് കാക്ക പട്ടിയെ നോക്കി. പട്ടി സർവ്വേക്കല്ലിന്മേൽ പിൻ‌കാലുകൾ 45 ഡിഗ്രി പൊക്കി നിർത്തി അഭിഷേകം നടത്തുകയായിരുന്നു.
“നീയെന്താണീ ചെയ്യുന്നത്? സർവ്വേക്കല്ലു പോലുള്ള ഉയർന്ന പ്രതലങ്ങൾ മാത്രം കാര്യ സാദ്ധ്യത്തിനായി നിങ്ങൾ നായ്ക്കൾ തിരഞ്ഞെടുക്കുന്നതെന്തു കൊണ്ട്? 45 ഡിഗ്രിയിൽ കുറച്ചുള്ള പൊസിഷൻ നിങ്ങൾക്ക് സാദ്ധ്യമാകാത്തതെന്തുകൊണ്ട്?” കാക്ക ജിജ്ഞാസയോടെ ചോദിച്ചു.
സർവ്വേക്കല്ലിനെ വിട്ട്, പോത്തിൽ നിന്നും സാമൂഹ്യ അകലം പാലിച്ച്, ഒരു പുൽ നാമ്പ് വായിലാക്കി പല്ലിളിച്ച് ചവച്ചുകൊണ്ട് നായ പറഞ്ഞു:
“ഈ സർവ്വേക്കല്ല് എന്റെ സാമ്രാജ്യത്തിന്റെ അതിർത്തി കൂടിയാണ്. അതിൽ വേറൊരു നായിന്റെ മോൻ വന്നു പെടുത്തിട്ടു പോയിരിക്കുന്നു. അവന്റെ ഗന്ധത്തിന്മേൽ എന്റെ ഗന്ധം കൊണ്ട് ആധിപത്യം പുലർത്തണം. ഇതു ഞങ്ങൾ പ്രാചീന കാലം തൊട്ടേ പുലർത്തിപ്പോരുന്ന തന്ത്രമാണ്. യാത്രകൾ അവസാനിപ്പിച്ച് തിരികെ പോരുമ്പോൾ വഴി കണ്ടെത്തുവാൻ തുടങ്ങി വച്ചതാണ്. പക്ഷേ, ഞാനിവിടെയുണ്ട്, ഇതെന്റെയിടമാണ്, ഇവിടെവന്ന് വേറെയാരും കളിക്കേണ്ട, ഞാനാണിവിടുത്തെ കേമൻ എന്ന സന്ദേശമാണ് ഞങ്ങളിങ്ങനെ എഴുതി വയ്ക്കുന്നത്. അത് ഞങ്ങളെക്കൊണ്ടു സാധിക്കുന്ന ഉയരത്തിൽ രേഖപ്പെടുത്തുന്നു. അത്രമാത്രം.”
സർവ്വേക്കല്ലിനു സമീപം മറ്റൊരു ശുനകൻ. അവൻ മണം പിടിച്ച് ഒന്നു സംശയിച്ചു നിന്നു. പിന്നെ നാലുപാടും നോക്കി തന്റെ “സന്ദേശം” 45 ഡിഗ്രിയിൽ കൊത്തി വച്ചു. അതു കണ്ട ഒന്നാമൻ കുരച്ചു കൊണ്ട് സർവ്വേക്കല്ലിനു സമീപത്തേക്ക്! ചെറിയൊരു കലാപം! കലാപത്തിനൊടുവിൽ അതിഥി തോറ്റോടി. വിജയ സൂചകമായി ഒന്നാമൻ വീണ്ടും നാൽപ്പത്തഞ്ചു ഡിഗ്രിയിലേയ്ക്ക്‌!
കാക്ക ചിരിച്ചില്ല. അതാലോചിക്കുകയായിരുന്നു. താൻ ജീവിക്കുന്ന ഈ ചുറ്റുപാടുകളിൽ, മനുഷ്യന്മാർ ആധിപത്യം പുലർത്തുന്ന പലയിടത്തും ഈ നാല്പത്തിയഞ്ചു ഡിഗ്രി ഉയർത്തിയ പിൻ‌കാലുകൾ താൻ കണ്ടിട്ടുണ്ടല്ലോ? മനുഷ്യർ മനുഷ്യർക്കുമേൽ പിൻ‌കാലുയർത്തി നിൽക്കുന്ന പലപല ചിത്രങ്ങൾ അതിന്റെ ഓർമ്മയുടെ ചാനലുകളിലൂടെ കടന്നു പോയി!
ചേക്കേറുന്ന മരത്തിനടുത്തുള്ള വീട്ടിലെ ടെലിവിഷൻ സ്ക്രീനിൽ അന്നു രാത്രി കണ്ട അന്തിച്ചർച്ചകളിൽ അവതാരകരുടെ മുഖത്തിനു പകരം ആ ബലിഭുക്ക് ദർശിച്ചത് 45 ഡിഗ്രി ഉയർത്തിയ പിൻ‌കാലുകളായിരുന്നു! പ്രേക്ഷകർ സർവ്വേക്കല്ലുകളാകാതിരുന്നെങ്കിൽ എന്നതാശിച്ചു പോയി!

അനുനയം!


പണ്ട് . ഒരു രാജ്യം.
ആ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും വിഷം ചീറ്റുന്ന വ്യാളികളുടെ ശല്യമുണ്ടായിരുന്നു. ഭയപ്പെടുത്തുന്നവയെ ആരാധിക്കുക എന്ന പ്രാചീന കീഴ് വഴക്കം അന്നും നിലനിന്നിരുന്നുവെങ്കിലും ആരാധകരെ അവഗണിച്ച്, പ്രജാ സുരക്ഷിതത്വവും സ്വന്തം നിലനിൽപ്പും പരിഗണിച്ച്, അന്നവിടം ഭരിച്ചിരുന്ന രാജാക്കന്മാർ വിഷ ജന്തുക്കളുടെ അടുത്ത് സന്ധിസംഭാഷണമൊന്നും നടത്താതെ അവറ്റയുടെ നടുവിനു നല്ല അടി കൊടുത്ത് കൊന്നൊടുക്കി സ്വയം സുരക്ഷിതരായി.
പക്ഷേ, ഇന്ന് ......... വിഷ ജന്തുക്കൾക്ക് വന്യജീവി സംരക്ഷണ നിയമപ്രകാരവും മറ്റും പരിരക്ഷയുള്ളതിനാലും ആരാധകരുള്ളതിനാലും എങ്ങും സന്ധിസംഭാഷണങ്ങളാണത്രേ .....!