2025, ഏപ്രിൽ 16, ബുധനാഴ്‌ച

തിരിച്ചറിയൽ പരേഡ്



അന്നൊരു ഞായറാ‍ഴ്ചയായിരുന്നു. കാലമാപിനിയിൽ ദൂരം മുപ്പതു വർഷം മുമ്പെന്നു രേഖപ്പെടുത്താം. സാംസ്കാരിക നഗരത്തിലുള്ള സായുധ പോലീസ് സേനാ ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കി അധികം നാൾ പിന്നിടുന്നതിനു മുമ്പേ വ്യവസാ‍യത്തിനും കൊതുകിനും പേരുകേട്ട സ്വന്തം ജില്ലയുടെ ഓരത്ത് ഡ്യൂട്ടിക്കായി എത്തിച്ചേർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനു സമീപം ക്യാമ്പ് ചെയ്യുന്ന മുപ്പതോളം യുവ പോലീസുകാർ.
 രാവിലെ കഞ്ഞിക്കൊപ്പം കഴിച്ച വറുത്തരച്ച കടലക്കറിയുടെ മണം ഏമ്പക്കമാകുന്ന തിരമാലകൾക്കൊപ്പം അയവിറക്കിക്കൊണ്ടിരിക്കേ പന്ത്രണ്ടു പേർ പെട്ടെന്ന് ഡ്യൂട്ടിക്കു തയ്യാറാകാൻ അറിയിപ്പു വന്നു. ഉടുത്തിരിക്കുന്ന കൈലിമുണ്ടുകൾ മാറ്റി കാക്കിപ്പാന്റിലേയ്ക്ക് കാലുകൾ കയറ്റുന്നതിനു മുമ്പ് മറ്റൊരു അറിയിപ്പു കൂടി വന്നു – യൂണിഫോം വേണ്ട, പാന്റും ഷർട്ടും, മഫ്തി മതി. സായുധ സേനാ ശിശുക്കൾക്ക് സാധാരണ മഫ്തി വേഷം വിധിച്ചിട്ടില്ല. അതിശയത്തോടെയും കൌതുകത്തോടെയും പന്ത്രണ്ടു പേർ പെട്ടെന്ന് തയ്യാറായി. 
          ഒരു പെണ്ണുകാണലിനായി പോകുന്ന പ്രതിശ്രുത മണവാളന്മാരെപ്പോലെ വസ്ത്രം ധരിച്ച് മോഡിയായി വന്ന പന്ത്രണ്ടു പേർ, അവധി ദിവസമാണെങ്കിലും തുറന്നിരിക്കുന്ന ഒരു കോടതിക്കു മുന്നിൽ എത്തിക്കപ്പെട്ടു – ശരിക്കും ഒരു “പെണ്ണുകാണലിനാണ്” വന്നിരിക്കുന്നത് എന്ന് ഒട്ടും ശങ്കിക്കാതെ. അന്ന് പ്രചാരം സിദ്ധിച്ചു തുടങ്ങിയിട്ടില്ലാത്തതും പിന്നീട് സ്ഥലനാമത്തോടൊപ്പം പീഡനം എന്ന വാക്കും ചേർന്ന് പത്ര വാർത്തകളുടെ തലക്കെട്ടുകൾ പാട്ടത്തിനെടുക്കാൻ തുടങ്ങിയ സമ്പ്രദായം ശൈശവ ദശയിലാണ്. അത്തരമൊരു സംഭവത്തിലെ ഇര വേട്ടക്കാരനെ തിരിച്ചറിയുന്ന പരേഡ് നടക്കുവാൻ പോവുകയാണ്. ഞങ്ങൾ പന്ത്രണ്ടു പേർക്കിടയിൽ പതിമൂന്നാമനായി നിലവിൽ കസ്റ്റഡിയിലുള്ള കുറ്റാരോപിതനെ നിർത്തും. അതിൽ നിന്നും ആവലാതിക്കാരി ടിയാനെ തിരിച്ചറിയണം.
പന്ത്രണ്ടു പേർ കോടതിക്കകത്ത് അച്ചടക്കത്തോടെ നിരന്നു നിൽക്കുമ്പോൾ ബോർഡ് വയ്ക്കാത്ത പോലീസ് ജീപ്പിൽ കേന്ദ്ര സർക്കാർ ജീവനക്കാരൻ കൂടിയായ കസ്റ്റഡി പ്രതി വന്നിറങ്ങി. മുണ്ടും ഷർട്ടും വേഷം. അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള മറ്റു പോലീസുകാരും മഫ്തിയിൽ. ഒരു അമ്പാസിഡർ കാറിൽ മജിസ്ട്രേറ്റും വന്നിറങ്ങി. അദ്ദേഹം അറ്റൻഷനിലായ ഞങ്ങളേയും ശ്രദ്ധ കേന്ദ്രമായ കേന്ദ്ര ജീവനക്കാരനെയും മാറി മാറി നോക്കി. ഞങ്ങളുടെ വസ്ത്രധാരണവും പ്രതിയുടെ വസ്ത്രധാരണവും ഒത്തൊരുമിച്ച് പോകണം. മജിസ്റ്റ്രേറ്റ് നിർദ്ദേശിച്ചു. പാന്റ് അന്വേഷിച്ച് പോകാൻ തുടങ്ങിയ മഫ്തി പോലീസുകാരനോട് ആയത് അന്വേഷിച്ച് പോകേണ്ടെന്നും പന്ത്രണ്ടു പേരിൽ ഒരാളുടെ പാന്റ് വാങ്ങി ധരിപ്പിച്ചാൽ മതിയെന്നും പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനായ സർക്കിൾ ഇൻസ്പെക്ടർ പ്രശ്നം പരിഹരിച്ചു. പ്രതിയുടെ മുണ്ടും ഉടുത്ത് ഞങ്ങളിൽ ഒരാൾ നിരയിൽ നിന്നു പുറത്തേക്ക്. അവന്റെ പാന്റും സ്വന്തം ഷർട്ടും ധരിച്ച് പ്രതി നിരയിലേക്ക്! മദ്ധ്യത്തിലായി നിൽക്കുന്ന എനിക്കു സമീപം ആ ദേഹത്തിനു സ്ഥാനം നിശ്ചയിക്കപ്പെട്ടു. നിരയിലുള്ള ആരുടെയും മുഖത്തേക്ക് നോക്കാതെ ആ മനുഷ്യൻ വിദൂരതയിലേക്ക് നോക്കി നിന്നു. കൊതുകിനു പേരു കേട്ട നഗരത്തിന്റെ പേരു കളയാതിരിക്കാനെന്നോണം ഒരു കൊതുക് കോടതിക്കുള്ളിലേക്ക് ചിറകടിച്ച് ശബ്ദമുണ്ടാക്കി കടന്നു വരികയും കുറ്റാരോപിതന്റെ മുന്നിൽ മുഖാമുഖം നിന്ന് ശബ്ദത്തിന്റെ തീവ്രത കൂട്ടുകയും ചെയ്തു. പ്രതിയുടെ ശ്രദ്ധ വിദൂരതയിൽ നിന്നും കൊതുകിലേയ്ക്ക് മാറുകയും അതിനെ ആടിയോടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിലായി. പ്രതിയുടെ കൈവീശലുകളിൽ നിന്ന് ഒഴിഞ്ഞ് കൊതുക് എന്തോ മുന്നറിയിപ്പു പോലെ മൂളൽ ശബ്ദം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു!
       കോടതി വളപ്പിൽ മറ്റൊരു അംബാസിഡർ കാർ വന്നു നിന്നു. മഫ്തിയിലുള്ള രണ്ടു പോലീസുകാർക്കൊപ്പം ആവലാതിക്കാരി പിൻസീറ്റിൽ നിന്നിറങ്ങി. വെളുത്ത ചുരിദാർ ധരിച്ച് വെളുത്ത ഷാൾ കൊണ്ട് മുഖം പകുതിമുക്കാലും മറച്ചിരിക്കുന്നു. കാറിന്റെ മുൻ‌സീറ്റിൽ നിന്നിറങ്ങിയ വനിതാ കമ്മീഷൻ പ്രതിനിധി ചൂണ്ടിക്കാട്ടിയ വഴിയേ പ്രായ പൂർത്തിയായോ ഇല്ലയോ എന്ന് അന്ന് പൊതു സമൂഹം തീർച്ചപ്പെടുത്താത്ത ഇര കോടതിക്കകത്തേക്ക്! 
അന്ന് പ്രചാരത്തിലില്ലാതിരുന്നതും ഇന്ന് സർവ്വസാധാരണവുമായ ഒരു വാദ്യോപകരണത്തിന്റെ ശബ്ദം ഞാൻ കേട്ടു. ശബ്ദത്തിന്റെ ഉറവിടം പെട്ടെന്നു കണ്ടു പിടിക്കാൻ കഴിഞ്ഞു. എന്റെ ഇടതു വശം നിൽക്കുന്ന ആ ദേഹത്തിന്റെ ഇടതു വശത്തു സ്ഥിതി ചെയ്യുന്ന ഹൃദയമിടിപ്പാണ് നാസിക് ഡോളിന്റെ താളത്തിൽ കേട്ടു കൊണ്ടിരിക്കുന്നത്!
ആവശ്യത്തിലേറെ ലൈറ്റുകളുണ്ടെങ്കിലും ഒന്നോ രണ്ടോ ട്യൂബ് ലൈറ്റുകൾ മാത്രം തെളിച്ചിട്ടിരിക്കുന്ന കോടതി മുറിയിലെ മിതമായ വെളിച്ചത്തിൽ നിരയുടെ കേന്ദ്രത്തിൽ ഒളിച്ചു നിൽക്കുന്ന കേന്ദ്രജീവനക്കാരനെ നോക്കിക്കൊണ്ടു തന്നെയാണ് വെളുത്ത ഷാൾ കൊണ്ടു മൂടിയ മുഖത്തെ സുന്ദരമായ കണ്ണൂകൾക്കുടമ അകത്തേക്ക് കടന്നത്. നാസിക് ഡോളിന്റെ ശബ്ദമുയർന്നു. കൊതുകിന്റെ മൂളലും. 
വേട്ടക്കാരനെ ചൂണ്ടിക്കാണിക്കാൻ ന്യായാധിപൻ നിർദ്ദേശിച്ചു. വനിതാ കമ്മീഷൻ പ്രതിനിധി അതാവർത്തിച്ചു. ഭരതമുനി പകർപ്പവകാശം ഉപേക്ഷിച്ച ഒരു നൃത്തമുദ്ര, മൂന്നു വിരലുകൾ നീട്ടിക്കാണിച്ച് പ്രദർശിപ്പിച്ചു ആ അനാമിക. മൂന്നു വിരലുകളിൽ ഒന്ന് പ്രതിയുടെ ഇടതു വശം നിൽക്കുന്ന എന്റെ സഹപ്രവർത്തകന്റെ നേർക്ക്, രണ്ടാമത്തേത് നാസിക് ഡോളിന്റെ പ്രഭവ കേന്ദ്രത്തിനു നേർക്ക്, മൂന്നാമത്തേത് എന്റെ നേർക്ക്! ഞാനും ഇതിൽ പ്രതിയാകുമോ? ഒരു നിമിഷം കൊണ്ട് എന്റെ മനസ്സ് കീഴ്ക്കോടതിയിൽ നിന്ന് സുപ്രീം കോടതിവരെ സഞ്ചരിച്ചു. സഞ്ചാരമാർഗ്ഗത്തിൽ വക്കീലന്മാർ വവ്വാലുകളെപ്പോലെ എന്നെ അനുഗമിച്ചു. അച്ചുകൂടങ്ങളിൽ എന്റെ പേരിലും വീട്ടുപേരിലുമുള്ള അക്ഷരങ്ങളെല്ലാം കൊതുകുകൾ മുട്ടയിടുന്നതു പോലെ പെറ്റു പെരുകി! ഞാൻ ആദ്യത്തെ വിരൽ ലക്ഷ്യം വച്ച സഹപ്രവർത്തകനെ നോക്കി. അവൻ പെണ്ണൂ കാണൽ ചടങ്ങിനു വന്ന് സുന്ദരിയായ പ്രതിശ്രുതവധുവിനെ നോക്കുന്ന പോലെ മനസ്സിൽ ലഡുവും തിന്ന് നിൽക്കുകയാണ്. 
എന്റെ ആശങ്ക കണ്ടിട്ടാണോ എന്തോ കുറച്ചു കൂടി അടുത്ത് ചെന്ന് വ്യക്തമാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശം പരിഷ്കരിച്ചു. വനിതാ കമ്മീഷൻ അതേറ്റു ചൊല്ലി. ആവലാതിക്കാരി മുന്നോട്ടു വന്നു. രാത്രിയിലോ പകലിലോ നമ്മുടെ ജംഗമ വസ്തുക്കൾ അടിച്ചു കൊണ്ടു പോയ ഒരു കള്ളനെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും പിന്നീട് ഒരു കോടതി മുറിയിൽ വച്ച് തിരിച്ചറിയണമെന്നില്ല. പൊതു നിരത്തിൽ വച്ച് നമ്മളെ ഇടിച്ചിട്ടിട്ട് തിരിഞ്ഞു നോക്കി ഹെൽമെറ്റ് വയ്ക്കാതെ നിർത്താതെ പോയ ഇരുചക്രവാഹനക്കാരനെ പിന്നീട് നമുക്ക് കണ്ടാൽ മനസ്സില്ലായെന്നു വരില്ല. തെരഞ്ഞെടുപ്പിന് വോട്ടു ചോദിച്ചു വന്ന് നമ്മൾ വോട്ടു കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്തയാൾ ജനപ്രതിനിധിയായ ശേഷം കണ്ടുമുട്ടുമ്പോൾ നമ്മൾ തിരിച്ചറിയണമെന്നില്ല. പക്ഷേ, ഈ ഒരു കേസിൽ അത് അസംഭവ്യമാണെന്ന് കുറച്ചു നേരത്തേക്കെങ്കിലും മറന്നു പോയതു കൊണ്ടാണ് എനിക്ക് ഡൽഹിവരെ സഞ്ചരിക്കേണ്ടി വന്നത് എന്ന് മനസ്സില്ലാക്കിത്തന്നു കൊണ്ട് ഇര വന്ന് വേട്ടക്കാരന്റെ ഇടതു നെഞ്ചിൽ തന്റെ വലതു കയ്യിലെ ചെറുവിരൽ കൊണ്ട് ഒരു കുത്ത്..! നാസിക് ഡോൾ നിലച്ചു. എന്റെ ശ്വാസവും നേരെ വീണു! 
       അന്നു രാത്രി കൊതുകു വലയ്ക്കു മുകളിൽ രക്തദാഹികളായി ദേഷ്യപ്പെട്ട് മൂളി നടന്ന പെൺ കൊതുകളിൽ ഒന്നിനോട് അന്ന് പകലിൽ കോടതിയിൽ വച്ചുകണ്ട കൊതുകിനെ അറിയുമോ എന്നു ചോദിച്ചു. രക്തം കിട്ടാത്ത ദേഷ്യത്തിന് അവൾ എന്തൊക്കെയോ പുലമ്പി. അൽപ്പം രക്തം കൊടുത്താൽ അതുമായി ചങ്ങാത്തം കൂടാമെന്ന ചിന്ത ഞാൻ മുളയിലേ നുള്ളി. കൊതുകിന്റെ മൂളൽ ഒറ്റക്കമ്പി നാദമായി തർജ്ജമചെയ്യുന്ന സാഹിത്യത്തിന്റെ ഈ നാട്ടിൽ ഞാനെന്തിന് എന്റെ രക്തം കൈക്കൂലിയായിക്കൊടുക്കണം. മൂപ്പത് വർഷം ദൂരെയിരുന്നുകൊണ്ട് അന്നാ കൊതുക് കുറ്റാരോപിതനോട് പറഞ്ഞത് ഇപ്രകാരമായിരുന്നെന്ന് കവിയല്ലാത്ത ഞാൻ വിധിയാക്കുന്നു. 
ഈ കേസിൽ “മൂലകാരണ” (ക്രൈംസീൻ) സമയത്ത് ആ ഹോട്ടലിൽ വച്ച് ഞാൻ നിന്നോട് ചോദിച്ചതാണ്. നിമിഷങ്ങളാണോ വർഷങ്ങളാണോ നിനക്ക് ജീവിക്കേണ്ടതെന്ന്. നിനക്കെന്റെ ചോദ്യം മനസ്സില്ലായില്ല. പക്ഷേ, നിന്റെ മനസ്സും വികാരവും നിമിഷങ്ങൾക്കൊപ്പമായിരുന്നു. നിനക്കെന്റെ ചിറകിന്റെ ഭാഷ മനസ്സിലായില്ല. ഒരു ഭാഷയും മനസ്സിലാവാത്ത മനോനിലയായിരുന്നു നിനക്ക്. നീ അനുഭവിക്ക്” 
        ഈ വിധിയുടെ പകർപ്പുകൾ എടുത്ത് പ്രചരിപ്പിക്കുന്ന ആദ്യത്തെ നൂറു പേരുടെ ഹൃദയങ്ങൾ നാസിക് ഡോളിന്റെ ശബ്ദം അനുകരിക്കുകയില്ല. ഉറപ്പ്....

2025, ഏപ്രിൽ 15, ചൊവ്വാഴ്ച

വരാൽ




        കടലിൽ നിന്നകലെയല്ലാത്ത കായലിനടുത്തുള്ള ദ്വീപിലെ റിസോർട്ടിന്റെ ഒഴിഞ്ഞ കോണിലെ മേശയ്ക്കിരുപുറവുമായി ഒരു യുവതിയും യുവാവും . നിലക്കടലപ്പൊതിപോലെ യുള്ള ഭൂവിസ്തൃതിയുടെ മുനമ്പിലെ അവരുടെ ഇരിപ്പിടങ്ങൾ ഒരു വശത്ത് കായലിനെയും മറുവശത്ത് ചെറിയ ചെറിയ തോടുകൾ കൊണ്ടു വേർതിരിക്കപ്പെട്ട തെങ്ങിൻ തോപ്പിനെയും അഭിമുഖീകരിയ്ക്കുന്നു.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് ഏറെ നാളത്തെ ചാറ്റിംഗിനും വീഡിയോ കോളിംഗിനും ശേഷം ഒരു തീരുമാനത്തിലെത്താൻ ഒന്നിച്ചു ചേർന്നതാണവർ. അവരുടെ ഇരിപ്പിടങ്ങൾക്കു മുകളിലായി റിസോർട്ടിന്റെ മോന്തായത്തിൽ ഉത്തരാധുനികതയുടെ ഉച്ചിമേൽ ഇരിക്കുന്ന ഭാവത്തിൽ ഒരു പല്ലി. ഇനിയും ഉയരങ്ങളിലേയ്ക്ക് കയറാൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോ എന്ന് ആലോചിക്കുകയാണോ അത്. ആയിരിക്കാം. അല്ലായിരിക്കാം.
        യാതൊരു ആശയത്തിലും ചിന്താസരണിയിലും വെള്ളം ചേർക്കാൻ ഇഷ്ടപ്പെടാത്ത യുവത്വം. മദ്യ നയത്തെ കബളിപ്പിച്ച് റിസോർട്ടുകാർ എത്തിച്ചു കൊടുത്ത മുന്തിയ മദ്യത്തിന്റെ രുചി വെളളം ചേർത്ത് നഷ്ടപ്പെടുത്താതെ സേവിച്ചതു പോലെ ഡേറ്റിംഗ് എന്ന ആശയത്തെ ആയതിന്റെ എല്ലാ തലങ്ങളിലും അർത്ഥത്തിലും ഉൾക്കൊണ്ടു. ഇരുപത്തിനാലു മണിക്കൂർ നീണ്ട അവരുടെ പെണ്ണൂകാണൽ-ആണുകാണൽ ചടങ്ങ് അവസാനിക്കാറായിരിക്കുന്നു. ഇനി ഗുണദോഷ വിവേചനവും നിരൂപണവും നടത്തി തീരുമാനത്തിലെത്തി പിരിയണം. അവലോകനം ആദ്യം നടത്താൻ അവർ പരസ്പരം പ്രോത്സാഹിപ്പിച്ചു. ലേഡീസ് ഫസ്റ്റ് എന്ന ആശയത്തിന് തുല്യതയുടെ ഇക്കാലത്ത് പ്രസക്തിയില്ലാ എന്ന യുവതിയുടെ വിധിപ്രസ്താവത്തിൽ കുരുങ്ങി മറുപടി പറയാനായി യുവാവ് എഴുന്നേറ്റു.
    “ഹായ് .വാർപ്പ്....!” തെങ്ങിൻ തോപ്പിലെ തോട്ടിലേയ്ക്ക് നോക്കി യുവാവ് അതിശയത്തോടെയും കൗതുകത്തോടെയും പറഞ്ഞു.
        എന്താണ് കാര്യമെന്നറിയാൻ യുവതി എഴുന്നേറ്റു ചെന്നു. തോട്ടിലെ ആഴമില്ലാത്ത വെള്ളത്തിന്റെ ഉപരിതലത്തിൽ ചുവന്ന നിറത്തിലെ പാടപോലെ നീങ്ങുന്ന എന്തോ ഒന്ന്‌! എന്താണതെന്നു മനസ്സിലാകാതെ യുവതി അയാളെ നോക്കി.
    “ഇത് വരാൽ കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ നാട്ടിൽ വാർപ്പ് എന്നും പറയാറുണ്ട്. ഇന്നുച്ചയ്ക്ക് നാം കഴിച്ച മീനില്ലേ അതാണ് വരാൽ. ഒരു പക്ഷേ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെയായിരിക്കും റിസോർട്ടുകാർ പിടിച്ച് നമുക്ക് കറി വച്ചു തന്നത്. നോക്കൂ കൂടെ രക്ഷിതാക്കൾ ഇല്ലാത്തതു കൊണ്ടാണ് ഇവരിങ്ങനെ ചിതറിയോടുന്നത്.”
        വരാലുകളെക്കുറിച്ചും വാർപ്പുകളെക്കുറിച്ചും തനിക്കറിവുള്ളതെല്ലാം അയാൾ മാട്രിമോണിയൽ വധുവിനെ ധരിപ്പിക്കുവാൻ തുടങ്ങി.
    തന്റെ ബാല്യത്തിലും യൗവനാരംഭത്തിലും വരാൽ വേട്ടയിൽ താൻ വിദഗ്ദ്ധനായിരുന്നു. വീടിനു ചുറ്റുമുള്ള തോടുകളിലും കുളങ്ങളിൽ നിന്നും എത്രയെത്ര വരാലുകളെ താൻ പിടിച്ചിരിക്കുന്നു. തോട്ടിൽ നിന്നും തപ്പിപ്പിടിക്കുന്നതിലും എളുപ്പമായിരുന്നു വരാലുകളെ ചൂണ്ടയിട്ടു പിടിക്കാൻ. വെള്ളം വറ്റിയ തോടുകളിലെ ഘനമേറിയ ചെളിക്കടിയിൽ നിന്നു പോലും വരാലുകളെ തപ്പിപ്പിടിക്കാൻ വലിയ പ്രയാസമാണ്. എത്ര ബലിഷ്ഠമായ കൈകളിൽ നിന്നും പിടുത്തത്തിൽ നിന്നും വഴുതി മാറിപ്പോകാൻ വരാലുകൾക്ക് അസാമാന്യ മിടുക്കാണ്. എന്നാൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന സമയത്ത് അവരുടെ എല്ലാ മിടുക്കുകളും അപ്രത്യക്ഷമായിപ്പോകും. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അവർ ദിവസം മുഴുവൻ മാറ്റി വയ്ക്കുന്നു. ചെറുമീനുകളും തവളയും ആമയും നീർക്കോലികളും മറ്റും കുഞ്ഞുങ്ങളെ ആഹരിക്കാതിരിക്കാൻ അമ്മ വരാലും അച്ഛൻ വരാലും ആ ചുവന്ന ചെറിയ പൂക്കളെപ്പോലുള്ള വരും തലമുറകൾക്കു ചുറ്റും ജാഗ്രതയോടെ റോന്തു ചുറ്റും. ആരെങ്കിലും ആ ആവാസവ്യവസ്ഥയുടെ അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ ശക്തമായ ചാട്ടത്തിലൂടെ വലിയ ജലതരംഗ ശബ്ദമുണ്ടാക്കി ശത്രുവിനെ പേടിപ്പിച്ച് ഓടിക്കും. വരാലുകളുടെ ഈ സ്വഭാവം അവർക്കുള്ള കെണിയായി അവരെ തേടി വരും. ചൂണ്ടയുടെ കൊളുത്തിൽ ചെറിയ മീനുകളെയോ തവളക്കുഞ്ഞുങ്ങളെയോ കൊരുത്ത് വരാൽ വേട്ടക്കാർ വാർപ്പുകളെ കാണുന്ന ഭാഗത്തെ വെള്ളത്തിൽ പുല്ലുകളെയും ചെടികളെയും മറയാക്കി വരാലുകൾ കാണുന്ന വിധം ഇട്ട് മാറിയിരിക്കും. റോന്തു ചുറ്റുന്ന വരാലുകളെ കാണുന്ന ചൂണ്ടക്കൊളുത്തിലെ ഇരകൾ കൊളുത്തിൽ കുരുക്കപ്പെട്ടതിന്റെ വേദനയ്ക്കൊപ്പം ഭയത്തോടെ ചാട്ടമാരംഭിയ്ക്കും. ആ ചാട്ടം വരാലുകളെ ദേഷ്യം പിടിപ്പിക്കുകയും വലിയ ശബ്ദം ജലോപരിതലത്തിൽ സൃഷ്ടിച്ചു കൊണ്ട് ഇരകളെ അവയുടെ വായിലാക്കുകയും ശബ്ദം കേട്ട് ഓടി വരുന്ന വേട്ടക്കാർ അവയെ ചൂണ്ടപൊക്കി കരയിലേയ്ക്കെടുക്കുകയും ചെയ്യും,!
    അങ്ങനെ എത്രയെത്ര വരാലുകളെ താനും പിടിച്ചെടുത്തിരിക്കുന്നു. തിന്നിരിക്കുന്നു. മുട്ട വിരിഞ്ഞു വരുന്ന വരാൽ കുഞ്ഞുങ്ങൾ തീരെ ചെറുതും കറുത്ത നിറമുള്ളതുമായിരിക്കും ഈ സമയം അവയെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാലും തന്നെപ്പോലെ വിദഗ്ദ്ധരായ വരാൽ വേട്ടക്കാർക്ക് അവരെ സൂക്ഷിച്ചു നോക്കി കണ്ടെത്താൻ കഴിയും. ആ സമയത്ത് വരാലുകൾ കൂടുതൽ ജാഗ്രത പുലർത്തുന്നതുകൊണ്ട് വേട്ടയും എളുപ്പമാണ്. ഇരയെ കൊളുത്തി ഇടേണ്ട താമസമേയുള്ളൂ വരാൽ തള്ളമാർ മുൻ പിൻ നോക്കാതെ ആക്രമിക്കും. ചൂണ്ടനൂലിൽ ആകാശത്ത് വട്ടം ചുറ്റി കരയിലേയ്ക്കു വീഴും. കുഞ്ഞുങ്ങൾ വലുതാകും തോറും അവയ്ക്ക് ചുവപ്പു നിറമാകും. വരാലുകളുടെ ജാഗ്രതയും കുറയും. ചൂണ്ടക്കൊളുത്തിലുള്ള ഇരകളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങും. അവയുടെ സംശയം ദൂരീകരിച്ച് തെറ്റിദ്ധരിപ്പിക്കാൻ ചൂണ്ടക്കാരൻ പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കേണ്ടി വരും. താനും ഒരു ആശയ സമ്പന്നനായിരുന്നു അക്കാലത്ത്. ആ ആശയങ്ങളിൽ ആണ്ട് ഒരു പാടു വാർപ്പുകൾ അനാഥരാക്കപ്പെടുകയും മറ്റു ജീവികളുടെ ഇരകളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കെണിയിൽപ്പെടുത്തി പിടിക്കുന്ന വരാലുകളെ കറിവയ്ക്കാനും വറുക്കാനുമായി കാരംസ് കോയിനേക്കാൾ അൽപ്പം വണ്ണത്തിൽ കറുപ്പും മഞ്ഞയും വെള്ളയും ചേർന്ന ചെതുമ്പുലുകൾ കളഞ്ഞ് മുറിച്ചെടുക്കുമ്പോൾ അമ്മയും ആ കഷണങ്ങളിൽ ചിലത് കുരുമുളക് രുചിയോടെ റേഷനരിച്ചോറിനൊപ്പം കഴിക്കുമ്പോൾ അച്ഛനും ചോദിക്കാറുണ്ട്-ചൂണ്ടയിട്ടു പിടിക്കുമ്പോൾ വാർപ്പുകൾ തീരെക്കുഞ്ഞുങ്ങളായിരുന്നോ കറുപ്പു നിറത്തിലായിരുന്നോ എന്ന്! ആ പ്രായത്തിൽ വരാലുകളെപ്പിടിച്ച് കുഞ്ഞുങ്ങളെ അനാഥരാക്കുന്നത് വലിയ പാപമാണ്. കുഞ്ഞുങ്ങളുടെ നിറവും വളർച്ചയുമനുസരിച്ച് പാപത്തിന്റെ തോതിലും വ്യത്യാസമുണ്ടാകും....!
        യുവതി തന്റെ പ്രതിശ്രുത വരൻ, ഡേറ്റിംഗ് പങ്കാളി അവതരിപ്പിച്ച വരാൽ പ്രബന്ധത്തിൽ ലയിച്ച്, ചിതറിയോടിയ വരാൽക്കുഞ്ഞുങ്ങൾ അപ്രത്യക്ഷമായ ജലമാർഗ്ഗത്തിലേയ്ക്ക് നോക്കി കുറേ നേരം നിന്നു. പിന്നെ ഒരു ദീർഘ ശ്വാസത്തോടെ തന്റെ ഇരിപ്പിടത്തിലേയ്ക്ക്. യുവാവ് അവൾക്കഭിമുഖമായി വീണ്ടും ഇരുന്നു കൊടുത്തു.
        “Look. For every action, there is an equal and opposite reaction. എന്നല്ലേ?” ഐസക്ക് ന്യൂട്ടൻ എവിടെനിന്നെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റുപാടും നോക്കി യുവതി അയാളോടു പറഞ്ഞു. താൻ ഒരു ഫലഭാഗ ജ്യോതിഷക്കാരനല്ല എന്ന് ആണയിടാൻ ന്യൂട്ടന്റെ ഒരു ചിത്രം പോലും ആ റിസോർട്ടിലില്ലായെന്ന് ഉറപ്പു വരുത്തി അവൾ തുടർന്നു.
    “നീ ഒരുപാട് പാപങ്ങൾ ചെയ്തിരിക്കുന്നു. ഒരുപാട് വാർപ്പുകളെ അനാഥരാക്കി വംശഹത്യ ചെയ്തിരിക്കുന്നു. നമ്മൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച് മുന്നോട്ടു പോയാൽ മൂന്നാം നിയമപ്രകാരം നമ്മുടെ ജീവിതത്തിലും അതാവർത്തിക്കപ്പെടുകയില്ലേ. നമ്മളും ആരുടെയെങ്കിലുമൊക്കെ ചൂണ്ടയിൽപ്പെടുകയും നമ്മൾക്ക് ജനിച്ചേക്കാവുന്ന കുഞ്ഞുങ്ങൾ അനാഥരാക്കപ്പെടുകയും ചെയ്യില്ലേ. This is not a superstition. But science. Newton’s Third law is purely scientific.”
        അയാൾ അവളുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി. അവളുടെ ഒരു കണ്ണിൽ അനാഥരാക്കപ്പെടാത്ത ചുവന്ന വാർപ്പുകൾ തുള്ളിക്കളിക്കുന്നു. മറ്റേക്കണ്ണിലെ ചെളിക്കറുപ്പിൽ ഒരു വലിയ വരാൽ വേട്ടക്കാരനു പിടികൊടുക്കാതെ വഴുതി ചാടുന്നു. മോന്തായത്തിലിരുന്ന പല്ലി തൂണു വഴി താഴേക്കിറങ്ങി വന്ന് റിസോർട്ടിനു മുന്നിലേ പുൽക്കാട്ടിൽ ഒളിച്ചു. പോകുന്ന വഴി അയാളുടെ കണ്ണുകളിലേയ്ക്ക് അതു നോക്കി. അവിടെയും വാർപ്പുകളും വരാലും!.
മടങ്ങിപ്പോകാൻ റിസോർട്ടുകാരുടെ ബോട്ടിനായി അവർ കാത്തുനിന്നില്ല. പരസ്പരം നന്ദി പറഞ്ഞ് അവർ പിരിഞ്ഞു- രണ്ടു വരാലുകളായി അവർ കായലിലേക്കു ചാടി.... നീന്തി. കായലിലുണ്ടായിരുന്ന വരാലുകൾ ന്യൂട്ടന്റെ നിയമങ്ങളറിയാതെ റിസോർട്ടിന്റെ വശങ്ങളിലെ തോടുകളിലേയ്ക്കും. പിന്നീടുള്ള ദിവസങ്ങളിൽ റിസോർട്ടിൽ വരാൽ വിഭവങ്ങൾക്ക് മികച്ച ഓഫറുകളായിരുന്നു....!

 

വിഷഹാരി




                            വിഷഹാരിയുടെ വീടിനു മുന്നിൽ അരമതിൽ കൊണ്ടു മറച്ച, ചാണകം മെഴുകിയ വരാന്തയിൽ അർദ്ധ നഗ്നനായി ഞാൻ കിടന്നു-എന്നെ കിടത്തി. പാമ്പു കടിച്ചിരിക്കുന്നു! ജീവിതത്തിലാദ്യത്തെ കടി. ജീവൻ അപകടത്തിലാണെന്ന ചിന്ത എന്നെ ഭയത്തിന്റെ പുത്തൻ അതിർത്തികളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. മുട്ടുകാലുകളിൽ നിന്നും ഒരടിയോളം മുകളിൽ അവസാനിക്കുന്ന നീല നിറത്തിലുള്ള ചെറിയ നിക്കറിന്റെ നിറം ഈ അപ്പർ പ്രൈമറി വിദ്യാർത്ഥിയുടെ ശരീരം മുഴുവൻ പടരും. ഞാൻ മരിക്കും.
        അതൊരു നവംബർ മാസമായിരുന്നു- ഞാൻ ജനിച്ച മാസം. തുലാവർഷത്തിന്റെ വരവറിയിച്ച് ദൂരെയെങ്ങോ ഇടിവെട്ടും മിന്നലുമൊക്കെ അരങ്ങേറുന്നുണ്ട്. പകലും രാത്രിയും പാമ്പുകളെപ്പോലെ ഇണചേരാൻ തുടങ്ങിയിട്ട് അധികസമയമായിട്ടില്ല. വീടിന് അരമൈൽ അകലെയുള്ള വലിയമ്മയുടെ വീട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള നാട്ടുവഴിയിൽ വലിയൊരു നാഗത്തിനെപ്പോലെയുള്ള തോട്. മിക്കപ്പോഴും കാൽ‌വെണ്ണവരെ നനയുന്ന വിധത്തിൽ വെള്ളം കാണും. ചിലപ്പോൾ അതിൽ കൂടുതലും. സാധാരണ വെള്ളത്തിലേക്ക് ഒരുകാൽ കൊണ്ട് ചാടി തെറിച്ചു വരുന്ന വെള്ളം മറ്റേകാലിന്റെ പാദം കൊണ്ട് അടിച്ച് പടക്കം പൊട്ടിച്ചു കൊണ്ടാണ് നാഗത്തോട് താണ്ടാറുള്ളത്. അന്ന് പക്ഷേ ഇടിവെട്ടിനോടു മത്സരിക്കേണ്ടെന്നു കരുതി അതിനു മുതിർന്നില്ല. പകരം രണ്ടു മീറ്ററോളം വീതിയുള്ള തോട്ടിൽ അതിന്റെ പകുതി വീതിയിലുള്ള വെള്ളം തൊടാതെ അപ്പുറത്തേക്ക് ഒരു ചാട്ടം! ഇരുട്ട് ദുർബ്ബലമായിരുന്നെങ്കിലും വെള്ളത്തിനപ്പുറമുള്ള കാഴ്ച വ്യക്തമായിരുന്നില്ല. ആദ്യം നിലം തൊട്ട ഇടതുകാലിൽ എന്തോ വഴുക്കി. ആ വഴുക്കലിൽ അടി തെറ്റി പിന്നോട്ട് വെള്ളത്തിലേക്ക് വീണു. ഇടതു കാലിന്റെ ഉപ്പൂറ്റിയിൽ എന്തോ മുള്ളുകൊള്ളുന്നതു പോലെ തോന്നി. ഇടതു കാലിലെ വഴുക്കൽ വലതുകാലിലൂടെ തെക്കോട്ടു കടന്നു പോയി. പാമ്പ്. പാമ്പുതന്നെ. ഏതു പാമ്പ്? വിഷമുള്ളതോ ഇല്ലാത്തതോ? ഭയത്തിന്റെ തോടിനുള്ളിൽ വെള്ളപ്പൊക്കം! ഭയം ഒരു അലർച്ചയായി നാക്കു നീട്ടി.
                എന്നേക്കാൾ അഞ്ചെട്ടു വയസ്സുള്ള രണ്ടു ചേട്ടന്മാർ എന്റെ എല്ലിന്റെ ഭാരം മാറി മാറി തോളിലിട്ടു ചുമന്ന് വിഷഹാരിയുടെ വീട്ടിലെത്തിച്ചു. അസ്ഥിഭാരം ചുമന്ന ചേട്ടന്മാർ വിഷമിക്കുന്നതും കിതയ്ക്കുന്നതും ഞാൻ ഭയത്തിന്റെ കൂടാരത്തിനകത്തായിരുന്നെങ്കിലും മനസ്സിലാക്കുന്നുണ്ടായിരുന്നു. എനിക്കിത്ര ഭാരമോ? ഒരു പക്ഷേ വിഷത്തിന്റെ ഭാരമായിരിക്കും. കടിയേറ്റ ഇടതു കാലിന്റെ മുട്ടിനു താഴെ വച്ച് ആരോ കെട്ടിയ തുണിച്ചരട് കാലിന്റെ അസ്ഥിയുമായി ആശയ വിനിമയം നടത്തുന്നു.
            നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട് അനുഗ്രഹിക്കപ്പെട്ട ഞങ്ങളുടെ ദേശത്തു നിന്ന് അന്ന് അടിയന്തിര ചികിത്സയ്ക്ക് അടുത്ത പട്ടണത്തിൽ എത്തിക്കണമെങ്കിൽ നന്നായി ബുദ്ധിമുട്ടേണ്ടിയിരുന്നു. സർപ്പദംശനം പോലുള്ള മാരകമായ വിഷയങ്ങളിൽ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുമ്പേ ഫലമറിഞ്ഞേക്കും. ഇക്കാരണം കൊണ്ടാകാം പ്രാഥമിക ശുശ്രൂഷയ്ക്കോ അന്ത്യശുശ്രൂഷയ്ക്കായോ വിഷഹാരിയുടെ വീട്ടിലെ ചാണകത്തറയിൽ എന്റെ വിഷശരീരം എത്തിക്കപ്പെട്ടത്.
        വിഷഹാരി മോശക്കാരനല്ല എന്നാണ് പാണന്മാർ പാടിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വീടിന്റെ പിന്നിലുള്ള അന്യർക്കു പ്രവേശനമില്ലാത്ത ഒരു ഭാഗത്തുള്ള കുഴിയിൽ വിഷപ്പാമ്പുകളുടെ അസ്ഥികൂടങ്ങളാണത്രേ. മനുഷ്യരെ കടിച്ച കുറ്റത്തിന് വിഷഹാരി വിളിച്ചു വരുത്തി, കുറ്റബോധത്താൽ ആ വീടിന്റെ നടക്കല്ലിൽ തല തല്ലിച്ചത്ത ഉരഗങ്ങളുടെ ഫോസിലുകൾ.
            ചാടിക്കിടക്കുന്ന സ്വന്തം വയറിനോട് വഴക്കിട്ടിറങ്ങി പോകാൻ തുനിയുന്ന തോർത്തിനെ ശ്രദ്ധിക്കാതെ വിഷഹാരി എന്നെ സസൂക്ഷ്മം നോക്കി. തോർത്തിനു മുകളിലുള്ള കറുത്ത ചരടിൽ ഒരു പാമ്പിന്റെ ചിത്രം കൊത്തിയ ചെമ്പു തകിട്. വിഷഹാരിയുടെ ചുണ്ടുകൾ വിറച്ചു. വിറയ്ക്കുന്ന ചുണ്ടുകൾക്കിടയിലൂടെ മന്ത്രമെന്ന് കാഴ്ചക്കാരും ഞാനും ധരിച്ച ശബ്ദങ്ങൾ അവ്യക്തമായി പുറത്തേക്കു വന്നു. ഇടക്കിടെ നാഗ നാവു പോലെ മന്ത്രം ചൊല്ലുന്ന നാവും പുറത്തേക്ക്.
മുട്ടിനു താഴെ കെട്ടിയ ചരട് അഴിച്ചു മാറ്റപ്പെട്ടു. ദംശനമേറ്റതിന്റെ തെളിവായി തെളിഞ്ഞു നിന്ന ചുവന്ന ബിന്ദുക്കളിൽ അരമതിലിലിരുന്ന ഓട്ടു കിണ്ടിയിൽ ഉണ്ടായിരുന്ന വെള്ളം മന്ത്രോച്ചാരണത്തിന്റെ പശ്ചാത്തലത്തിൽ തളിച്ച് കണ്ണടച്ചു നിന്നു, വിഷഹാരി.
        “അത്താഴം കൊടുക്കരുത്. രാത്രി ഉറങ്ങാതെ നോക്കണം.” പാറമടയിലെ പണിയും കഴിഞ്ഞ് വാർത്തകേട്ട് ഒരു നായ കിതക്കുന്നതു പോലെ കിതച്ചു കൊണ്ട് ഓടി വന്ന പിതാവിനോട് വിഷഹാരി പറഞ്ഞു. കിതപ്പിനോപ്പം ആ കണ്ണുകളിൽ കണ്ണുനീരിന്റെ വേലിയേറ്റം. കരിങ്കല്ലിനോടു മല്ലിട്ട് ശിലപോലെയായ ആ ശരീരത്തിനുള്ളിലെ മനസ്സിൽ വാത്സല്യത്തിന്റെ മൃദുല തലങ്ങളും ഉണ്ടെന്ന് കൂടുതൽ വ്യക്തമാക്കിത്തന്നത് ആ വിഷമം പിടിച്ച വിഷരാത്രിയായിരുന്നു.
        ചികിത്സ കഴിഞ്ഞിരിക്കുന്നു. എന്നെ കടിച്ച ആ പാമ്പിന്റെ മോൻ ആ വീട്ടിലെത്തി തലതല്ലിച്ചാകുന്ന കാഴ്ച കാണണമെന്നുണ്ടായിരുന്നു. പക്ഷേ ആരോടും പറഞ്ഞില്ല. അത്താഴം കഴിക്കാതെ, സോവിയറ്റ് റഷ്യൻ പ്രസിദ്ധീകരണമായ “സോവിയറ്റ് നാട്” ൽ “ബോൾഷെവിക്കുകൾ” എന്ന നാടകം വായിച്ച് മണ്ണെണ്ണ വിളക്കിലെ മണ്ണെണ്ണയും രാത്രിയും തീർത്തെടുത്തു. വായിച്ച വരികളൊന്നും മനസ്സിലാകാതിരുന്നതു കൊണ്ട് വീണ്ടും വീണ്ടും വായിച്ചെങ്കിലും കടിച്ചത് വിഷപ്പാമ്പോ വിഷമില്ലാത്ത പാമ്പോ എന്ന എന്റെ സംശയത്തിന് അറുതി വരാത്തതുപോലെ നാടകത്തിലെ ആശയവും എന്നിൽ നിന്ന് അകന്നകന്നു പോയി. ഒന്നുകിൽ വിഷഹാരിയുടെ മന്ത്രം ഫലിച്ചിരിക്കുന്നു അല്ലെങ്കിൽ കടിച്ചത് ഏതെങ്കിലും നീർക്കോലിയായിരിക്കും എന്ന ആജ്ഞേയവാദത്തിൽ ഞാൻ അഭയം തേടി. പാമ്പുകളെ സ്വപ്നം കാണുന്ന പ്രായം പോലുമല്ലാതിരുന്നതിനാലാണ് ആ നാഗം എന്റെ സ്വപ്നങ്ങളിൽ പോലും വന്ന് തലതല്ലിച്ചാകാതിരുന്നത് എന്ന് പിൽക്കാലത്ത് എന്നോടു പറഞ്ഞത് ആരാണ്? സിഗ്മണ്ട് ഫ്രോയിഡോ മനഃശാസ്ത്ര മാസികയിൽ ലേഖനമെഴുതിയ പേരോർമ്മയില്ലാത്ത ഡോക്ടറോ?
        കാലം ഒരു അണലിയെപ്പോലെ ഇഴഞ്ഞും ചേരയെപ്പോലെ ഓടിയും പത്തിരുപതു വർഷം കൂടി സഞ്ചരിച്ചു. ഒരു ഡിസംബർ മാസത്തിലെ രാത്രി, മഞ്ഞിൽ നനഞ്ഞു തുടങ്ങിയ കൃഷിയില്ലാത്ത പാടത്തെ കറുകപ്പുല്ലുകൾക്കിടയിൽ വച്ച് വീണ്ടും ഒരു കടി കിട്ടി. ഇത്തവണ പണ്ട് വിഷഹാരിയുടെ വീട്ടിലേക്ക് ചുമന്നു കൊണ്ടു പോകാനെടുത്ത സമയം കൊണ്ട് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചാണകത്തറയ്ക്കു പകരം ആശുപത്രി കാഷ്വാലിറ്റി കട്ടിലിൽ! മുട്ടിനു താഴെ കെട്ടിയ ചരട് വിഷഹാരിയായ വനിതാ ഡോക്ടർ പരികർമ്മിയായ നഴ്സിനെക്കൊണ്ട് അഴിപ്പിച്ചു. അവർ രണ്ടു പേരും മന്ത്രങ്ങൾ ഉച്ചരിക്കാതെ ചുണ്ടുകൾ വിറപ്പിക്കാതെ നാക്കുകൾ നീട്ടാതെ പാദത്തിലെ ചുവന്ന ബിന്ദുക്കളിലേക്ക് കുറേ നേരം നിശബ്ദമായി നോക്കി നിന്നു. ബാല്യത്തിലെ സർപ്പ ചികിത്സ തന്നെ ഇവിടെയും ആവർത്തിക്കപ്പെടുന്നോ എന്റെ സംശയത്തിന് അറുതി വരുത്താനെന്നോണം അന്ന് ഓട്ടുകിണ്ടിയിൽ നിന്ന് തളിച്ച ജലത്തിനു പകരമായി സിരകളിലേക്ക് ഒരു കുപ്പി ഗ്ലൂക്കോസ് ജലം.
        “കടിച്ചത് വിഷമില്ലാത്ത നീർക്കോലിയാണ്. വേറെ പ്രശ്നമൊന്നുമില്ല. വീട്ടിൽ പ്പോകാം.” നാഗദൈവം വാസുകിയുടെ സഹോദരിയുടെ പേരുള്ള വിഷഹര ഡോക്ടർ മാനസ പറഞ്ഞു. അത്താഴം കഴിക്കരുതെന്ന് പറയാൻ അവർക്കു കഴിയില്ല. കാരണം അത്താഴത്തിനു ശേഷമാണ് കടിയേറ്റിരിക്കുന്നത്. പക്ഷേ ഉറക്കമൊഴിക്കണമെന്നും അഭിനവ വിഷഹാരി നിർദ്ദേശിച്ചില്ല.!
“ബോൾഷെവിക്കുകൾ” വായിക്കാതെ, വൈകി മാത്രം ഉറങ്ങിയ ആ രാത്രിയിലെ സ്വപ്നത്തിൽ രണ്ടു നീർക്കോലികൾ എന്നെത്തേടി വന്നു. അതിലൊന്ന് ഒരു ആത്മാവായിരുന്നു. ശരീരമില്ലാത്തതും ഉള്ളതുമായ ആ ഉരഗങ്ങൾക്ക് തലതല്ലിച്ചാകണം പോലും!
        “വിഷ ജന്തുക്കളും വിഷം പടർത്തുന്നവരുമല്ലേ തലതല്ലിച്ചാകേണ്ടത്. നിങ്ങൾ വെറും ക്ഷുദ്രജീവികൾ. നിങ്ങൾക്ക് ആത്മഹത്യ വിധിച്ചിട്ടില്ല.” ഞാൻ വിധി പ്രസ്താവിച്ചു. അവർ ആ വിധിയ്ക്കെ തിരെ ഉന്നത നീതിപീഠങ്ങളെ സമീപിക്കുമെന്ന് ഞാൻ ഭയന്നു. വാർത്താ ചാനലുകൾ എന്നെ കടിക്കും. നിരീക്ഷകന്മാർ എന്നെ കൊഞ്ഞനം കുത്തും. ഭയത്തിന്റെ തോടിനുള്ളിൽ വീണ്ടും വെള്ളപ്പൊക്കം. വിട്ടു വീഴ്ച ചെയ്യണം. ഡോക്ടർ മാനസ ഡ്യൂട്ടി കഴിഞ്ഞ് പോയിട്ടുണ്ടാവില്ല. ഞാൻ ആ പാമ്പുകളുമായി ആതുരാലയം ലക്ഷ്യമാക്കി നടന്നു. തല തല്ലിച്ചാവാൻ ആശുപത്രിയിലേക്കുള്ള ചുവടുകൾ ഞാൻ അവയ്ക്കു കാണിച്ചു കൊടുത്തു. പക്ഷേ റോഡ് മുറിച്ചു കടന്ന് ആ ബലിക്കല്ലുകളെ സ്പർശിക്കുന്നതിനു മുന്നേ അറവു മാലിന്യം കയറ്റിയ ഒരു ലോറി അവരുടെ ഉള്ളതും ഇല്ലാത്തതുമായ ശരീരങ്ങളിലൂടെ കയറിപ്പോയി!