ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 ഏപ്രിൽ 5, ഞായറാഴ്‌ച

വിപ്ലവ-സിദ്ധാന്തങ്ങൾ

             പണ്ട്, ഒരു മുപ്പതു വർഷങ്ങൾക്കു മുമ്പ് . ലേശം പുരോഗമനാശയക്കാരനാണെന്ന് സ്വയം അഭിമാനം കൊള്ളുന്ന ഒരു യുവാവ്. അത്ഭുത പ്രവർത്തികൾ കാണിക്കുന്ന ഒരു സിദ്ധനെ വെല്ലുവിളിക്കാനും വലിച്ചു കീറുവാനുമായി , കച്ചമുറുക്കി സിദ്ധന്റെ മുന്നിലെത്തി.

              സിദ്ധൻ ഭക്തജനങ്ങളോട് സംവദിച്ചു കൊണ്ടിരിക്കുകയാണ്. “കിട്ടും - ജോലി കിട്ടും", "നടക്കും - വിവാഹം നടക്കും" , “മാറും-എല്ലാ ദുരിതങ്ങളും മാറും", “ജയിക്കും-പരീക്ഷയിൽ ജയിക്കും", “കിട്ടി-നീ തന്ന സംഭാവന കിട്ടി", “തരാം- എല്ലാവർക്കും ദർശനം തരാം" എന്നിങ്ങനെയൊക്കെ പലരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരിക്കുകയാണയാൾ.

            ഒരു ഭക്തന്റെ ഭാവഹാവാദികളോടെ പുരോഗമനവാദി സിദ്ധന്റെ മുന്നിലെത്തി. ഭക്തനാണെന്നു തെറ്റിദ്ധരിച്ച് സിദ്ധൻ കഥാനായകനോടു ചോദിച്ചു. “ചോദിക്കൂ മകനേ, നിനക്കെന്താണറിയേണ്ടത്"

              തന്റെ കയ്യിലിരുന്ന ട്രങ്ക് (പെട്ടി) ഉയർത്തിപ്പിടിച്ച് വിപ്ലവകാരി പറഞ്ഞു. “നിങ്ങൾ സംഭവിച്ചതും സംഭവിക്കാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണെന്നാണല്ലോ പറയുന്നത്. എങ്കിൽ ഈ പെട്ടിക്കകത്തെന്താണുള്ളതെന്നു പറയൂ.”
              സിദ്ധന്റെ മുഖത്ത് മിന്നി മറിഞ്ഞ ഭാവം ആശങ്കയുടേതാണെന്ന് ചോദ്യകർത്താവുറപ്പിച്ചു.

             “നമ്മെ പരീക്ഷിക്കാനായി മാത്രം വരുന്നവരോട് നമുക്കു പ്രതിപത്തിയില്ല.” സിദ്ധൻ വിപ്ലവത്തെ നിരുത്സാഹപ്പെടുത്തി.
ഭക്തജനം രണ്ടു തട്ടിലായി. സിദ്ധന്റെ സിദ്ധികളെ ചോദ്യം ചെയ്യുന്നത് മഹാപരാധമാണെന്നും അതിനു വഴങ്ങരുതെന്നും ഒരു കൂട്ടർ. ഒരു കൃമിയുടെ ചോദ്യത്തിന് മറുപടി കൊടുത്തില്ലെങ്കിൽ സിദ്ധന്റെ ദിവ്യത്വം സംശയത്തിന്റെ നിഴലിലാകുമെന്നും കൃത്യമായ ഉത്തരം കൊടുത്താൽ അത് എല്ലാ സംശയാലുക്കൾക്കുമുള്ള മുഖമടച്ച മറുപടിയാകുമെന്നും മറ്റൊരു കൂട്ടർ. ഏതായാലും രണ്ടാമത്തെ കൂട്ടരായിരുന്നു ഭൂരിപക്ഷം. അവസാനം സിദ്ധൻ വെല്ലുവിളി സ്വീകരിച്ചു-സ്വീകരിക്കേണ്ടി വന്നു. ആത്മവിശ്വാസം കൊണ്ട് അന്ധനായിരുന്ന ചോദ്യകർത്താവ് സിദ്ധന് മൂന്ന് ഉത്തരങ്ങൾ പറയാമെന്നും അതിൽ ഏതെങ്കിലുമൊന്ന് ശരിയാക്കിയാലും മതി എന്നൊരിളവും കൊടുത്തു. ഓപ്ഷനൊക്കെ കൊടുത്ത് സിദ്ധനെ കൊച്ചാക്കരുതെന്ന് ഭക്തജനങ്ങൾ.
           “പുസ്തകം" - ആദ്യത്തെ ഉത്തരം
           “അല്ല"
           “ വസ്ത്രം"
           “അല്ല"
           നിശബ്ദത. കനത്ത നിശബ്ദത. ഭക്തജനങ്ങളുടെ ഹൃദയങ്ങളിൽ ബാൻഡ് മേളം. ശ്വാസകോശങ്ങളിൽ ശംഖനാദം. നിമിഷങ്ങൾ നീണ്ട ധ്യാനത്തിനു ശേഷം സിദ്ധൻ മൊഴിഞ്ഞു.
            “........ മുട്ടി ......”
            എന്തോ വീഴുന്ന ശബ്ദം കേട്ട് സിദ്ധൻ താഴേയ്ക്കു നോക്കി. വിപ്ലവകാരിയതാ സിദ്ധന്റെ കാലിൽ വീണു കിടയ്ക്കുന്നു. കൂടെ വീണ പെട്ടി ഭക്തജങ്ങളെടുത്ത് തുറന്നു നോക്കി. ഒരു ചെറിയ മുട്ടി- മരക്കഷണം!

           “വത്സാ, നീ നമ്മെ പരീക്ഷിയ്ക്കാൻ വന്നതാണെന്ന് നിന്നെ കണ്ടപ്പോഴേ നമുക്കറിയാമായിരുന്നു, നിന്റെ പരീക്ഷണ വസ്തു എന്താണെന്നും. പിന്നെ, നീ തന്ന മൂന്ന് ഓപ്ഷനുകളും പരീക്ഷിയ്ക്കാമെന്നു കരുതിയത് നമ്മുടെ ഒരു പരീക്ഷണമായിട്ടെടുത്താൽ മതി"
           ഒരു ഈച്ചയും വൈറസും പോലുമറിയാതെ താനൊളിപ്പിച്ചു വച്ച മരമുട്ടി ദിവ്യദൃഷ്ടിയിൽ കണ്ടെത്തിയ സിദ്ധനു മുന്നിൽ കഥാനായകന്റെ യുക്തിബോധം ഒലിച്ചു പോയി. അദ്ദേഹം സിദ്ധന്റെ ശിഷ്യത്വം സ്വീകരിച്ചു വശായി!

          കാലം ദിവ്യാത്ഭുതങ്ങൾ പ്രദർശിപ്പിച്ച് മുന്നോട്ടു പോയി. സിദ്ധൻ പ്രസിദ്ധനായി. പ്രമുഖനായി. പ്രസ്ഥാനമായി. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും സിദ്ധപ്രസ്ഥാനത്തിന്റെ വേരുകളും ശിഖരങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ടു.
മുന്തിയ മദ്യത്തിന്റെ ദിവ്യലഹരിയിൽ മുങ്ങിക്കുളിച്ചു കൊണ്ടിരുന്ന ഒരു രാത്രിയിൽ, മൂന്നു ദശാബ്ദങ്ങളായി ഒരു നായയേക്കാളേറെ നന്ദിയും കൂറും പ്രകടിപ്പിച്ച് തന്റെ നിഴൽ പോലെ നടക്കുന്ന പഴയ വിപ്ലവകാരിയോട് സിദ്ധൻ പറഞ്ഞു.
         “ശരിയ്ക്കും മുപ്പതു വർഷങ്ങൾക്കു മുമ്പുള്ള നമ്മുടെ ആ ആദ്യ സമാഗമത്തിൽ മൂന്നാമതായി ഞാൻ പറഞ്ഞ മറുപടി എന്തായിരുന്നുവെന്ന് നീ ശ്രദ്ധിച്ചിരുന്നോ?”
          “അത് പകൽ പോലെ വ്യക്തമല്ലായിരുന്നോ ഗുരോ?”
          “കോപ്പ്. പകലല്ല. അത് വെറും എൽ.ഇ. ഡി ട്യൂബിന്റെ വെളിച്ചമായിരുന്നു. എടാ മണ്ടച്ചാരേ, മൂന്നാമതൊരു ഉത്തരം കൂടി നല്കി പരാജയത്തിന്റെ ആഴം കൂട്ടേണ്ടെന്നു കരുതി ഞാൻ പറയാൻ വന്നത് ഇതായിരുന്നു - മുട്ടി...... ഉത്തരം മുട്ടി! രണ്ടാം ഭാഗം ഉരുവിടാൻ നിന്റെ കപട വിപ്ലവ ബോധവും ഭക്തരുടെ ആഹ്ലാദാരവങ്ങളും അനുവദിച്ചില്ല എന്നു മാത്രം"
                                                                       ***************
വാൽപീസ്: നായകനിന്നും സിദ്ധന്റെ അനുയായിയാണ്. എന്തുകൊണ്ടെന്നാൽ അദ്ദേഹം ഒരു "കറ കളഞ്ഞ വിശ്വാസി" യാണ്.

പ്രാകൃതം


പണ്ട്.......


   1.        ഇര തേടിപ്പിടിച്ച് വിശപ്പുമാറ്റിയ ചെന്നായ ഇനിയൊന്നു വിശ്രമിക്കുവാൻ തീരുമാനിച്ചു. വിശ്രമസ്ഥലം ഒരുക്കുവാനായി അത് മൂന്നുനാലുവട്ടം ഒന്നു കറങ്ങിത്തിരിഞ്ഞു. അതാ ചുറ്റുപാടുമുണ്ടായിരുന്ന പുല്ലൊക്കെ ഒതുങ്ങി സൗകര്യപ്രദമായ ഒരിടം സജ്ജമായിരിക്കുന്നു. തന്റെ ശരീരം കൊണ്ടു വകഞ്ഞുമാറ്റിയ പുല്ലും ചെടികളും ഇപ്പോൾ ഒരു മെത്തയായിരിക്കുന്നു. അവിടെ തന്റെ ശരീരം പ്രതിഷ്ഠിച്ച് അത് വിശ്രമിക്കുവാൻ തുടങ്ങി. .................

    2.     വഴിതെറ്റി മറ്റൊരു ഗോത്രത്തിൽ വന്നു പെട്ട ആദിമ മനുഷ്യനായ "അതിഥിയെ" "ആതിഥേയർ" പിടികൂടി തലകീഴായി കെട്ടിത്തൂക്കി തീകൊടുത്തു. ആ അഗ്നിയുടെ വെളിച്ചവും കരിഞ്ഞ ശരീരത്തിന്റെ ഗന്ധവും ആ ആദിമ ഗോത്രാംഗങ്ങളെയും അവരുടെ ദൈവത്തേയും ഉന്മാദത്തിലാക്കി, ഉത്സവലഹരിയിലാക്കി. അന്യഗോത്രത്തിലൊരുവന്റെ സാന്നിദ്ധ്യമുണ്ടായാൽ ഗോത്ര വിശുദ്ധി നശിക്കും. ദൈവങ്ങൾ കോപിക്കും അതായിരുന്നുവത്രേ ഈ ശിക്ഷാവിധിയ്ക്കു കാരണം. ഏതാനും നാളുകൾക്ക് മുമ്പ് തങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെ ഈ കരിഞ്ഞു പോയവന്റെ ഗോത്രവും അവന്റെ ദൈവവും കൂടി ചുട്ടുതിന്നതിന് പ്രതികാരവും കൂടിയായി ഈ നരബലി.
ഇന്ന്..........

 1.          ചെന്നായയുടെ പിന്മുറക്കാരായ പട്ടികൾ (വംശ ശുദ്ധി നിലനിർത്തുന്ന, കലർപ്പില്ലാത്ത നാടൻ ഇനങ്ങൾ) ഇന്നും വിശ്രമിക്കാൻ കിടക്കുന്നതിനു മുമ്പ് മൂന്നുനാലു വട്ടം ഒന്നു കറങ്ങിത്തിരിയും. പുല്ലും വയ്ക്കോലുമില്ലെങ്കിലും ശീലിച്ചു വന്നത് ചുമ്മാ തുടരുന്നു. ചുമ്മാ, വെറുതേ...... എന്തിനോ വേണ്ടി കറങ്ങുന്നു ...

  2.    ഗോത്രങ്ങളുടെ ആധുനിക വകഭേദങ്ങളായ മതങ്ങളുടെ പേരിൽ ആധുനിക മനുഷ്യനും നരബലികൾ നടത്തിക്കൊണ്ടിരിക്കുന്നു. അപരന്റെ ശരീരത്തിൽ തന്റെ വിശ്വാസ ദംഷ്ട്രകൾ കുത്തിയിറക്കി ജീവനെടുത്തുകൊണ്ട്, ആവാസ സ്ഥലങ്ങൾ അഗ്നിക്കിരയാക്കിക്കൊണ്ട്, അടിക്കാനും തിരിച്ചടിക്കാനും ആഹ്വാനം ചെയ്തു കൊണ്ട് മദ ഊളകൾ മദിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, ഈ "ശുദ്ധിക്രിയ"കളെയൊക്കെ ന്യായീകരിക്കാൻ ഇവർക്കൊന്നും തങ്ങളുടെ മുൻഗാമികളുടെ അത്രപോലും പാടുപെടേണ്ടി വരുന്നില്ല!
രണ്ടു കാലഘട്ടങ്ങളിലും തമ്മിൽ ഭേദം നായകൾ തന്നെയാണ്. അവരീ ആചാരങ്ങളെയൊന്നും ന്യായീകരിക്കുന്നില്ല; അവരുടെ കറക്കം കൊണ്ട് ലോകത്തിനൊരു നഷ്ടവും സംഭവിക്കുന്നുമില്ല, സംഭവിച്ചിട്ടുമില്ല!

2016 ഡിസംബർ 22, വ്യാഴാഴ്‌ച

ഒരു കരപ്പന്റെ കഥ (കരപ്പന്റേതു മാത്രം)

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം. സർക്കാർ പള്ളിക്കൂടത്തിലെ പലക ബഞ്ചിൽ അടുത്തടുത്തായിരിക്കുന്ന  മൂന്നു പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ. അന്നു സർവ്വസാധാരണമായിരുന്ന “കരപ്പൻ” പലരേയും കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. അതിൽ ഒന്നാമന്റെ കൈത്തണ്ടയിൽ വളരെയെളുപ്പം ആർക്കും കണ്ടെത്താവുന്ന വിധം സാന്നിദ്ധ്യമറിയിച്ചിരിക്കുന്ന കരപ്പനെ ചൂണ്ടി  രണ്ടാമനും, രണ്ടാമന്റെ കളസം  അൽപ്പം ഉയർന്നാൽ തുടയിൽ പ്രത്യക്ഷമാകുന്ന അടയാളത്തെ നോക്കി ഒന്നാമനും പരസ്പരം പരിഹസിച്ചു ചിരിക്കുമ്പോൾ അവരെ രണ്ടു പേരെയും നോക്കി മൂന്നാമന്റെ ചിരിമുഴങ്ങി. ഒന്നാമനും രണ്ടാമനും ചിരി നിർത്തി സംഘടിച്ച് മൂന്നാമന്റെ ഷർട്ട് പൊക്കി മുതുകിലെ കരപ്പന്റെ വിളയാട്ടം കണ്ടു പിടിച്ച് ആർത്തട്ടഹസിച്ചു. മൂന്നാമൻ പെട്ടെന്ന് ചൂളിപ്പോയെങ്കിലും തന്റെ കരപ്പൻ ആർക്കും കാണത്തിടത്താണല്ലോ എന്ന പ്രതിരോധം ഉയർത്തി. പിന്നെ കരപ്പൻ എവിടെയായിരിക്കുന്നതാണു നല്ലത്, എവിടെ വരുന്നതതാണ് നല്ലതല്ലാത്തത്  എന്നൊക്കെ ഇന്നത്തെ ചാനൽ ചർച്ചകളുടെ മട്ടിലുള്ള വാദ പ്രതിവാദങ്ങളിലേർപ്പെട്ടു.  കരപ്പൻ ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന ഒരു ധാരണ അവരുടെ ചർച്ചകളിൽ ഉരുത്തിരിഞ്ഞെങ്കിലും അത് ബാധിക്കേണ്ട ശരീര ഭാഗങ്ങളെ സംബന്ധിച്ച് അവർക്ക് ശക്തവും വ്യത്യസ്തങ്ങളുമായ അഭിപ്രായങ്ങളായിരുന്നു. ഈ സമയമത്രയും ഇന്നത്തെ കോമഡി സ്കിറ്റുകൾ കാണുന്ന പ്രേക്ഷകനെപ്പോലെ നിസ്സംഗതയോടെ ഈ ചർച്ച വീക്ഷിച്ചു കൊണ്ടിരുന്ന നാലാമനോട് മൂന്നുപേരും ഇതു സംബന്ധിച്ച അഭിപ്രായം തേടിയതിൽ “കരപ്പൻ ഒരു രോഗമാണ്. എനിക്കതില്ല” എന്ന ധിക്കാരപരവും അവഹേളനാത്മകവും ആയ മറുപടിയാണു കിട്ടിയത്. ഇന്നായിരുന്നെങ്കിൽ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയതിന് അവർ ഇന്ത്യൻ പീനൽ കോഡിലെ 295 A പ്രകാരം കേസെടുക്കുന്നതിന് വേണ്ട നടപടികളിലേർപ്പെട്ടേനേ. പക്ഷേ, അന്ന് ഇന്നത്തെപ്പോലെ എല്ലിന്റെയിടയിൽ ചിക്കൻ കഷണങ്ങൾ കുത്തിക്കൊള്ളുന്ന സമ്പദ് വ്യവസ്ഥ നിലവില്ലാതിരുന്നതു കൊണ്ട് അവർക്കങ്ങനെ ഒരു ഓപ്ഷനില്ലായിരുന്നു.  അതിനാൽ നാലാമനും അവന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഈ “സൗഭാഗ്യം” ഉണ്ടാകുമെന്ന ഉത്തമവിശ്വാസത്തോടെ മൂന്നു പേരും കൂടി അവന്റെ “ഇൻക്വസ്റ്റ്”  നടത്തിയെങ്കിലും  കരപ്പന്റെ ആക്രമണത്തിന്റെ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ “കരപ്പിനില്ലാത്ത ഇവനെന്തു മനുഷ്യൻ, കരപ്പൻ വന്ന് മാന്തിപ്പൊളിക്കുമ്പോഴുണ്ടാകുന്ന സുഖം അനുഭവിക്കാത്ത നിന്റെയൊക്കെ ജീവിതം എന്തു ജീവിതം?” എന്ന ചോദ്യത്തിനു ശേഷം, വള്ളിച്ചൂരലെന്ന വജ്രായുധവുമേന്തി ക്ലാസിലേക്കു നടന്നടുക്കുന്ന കണക്കു മാഷിന്റെ പ്രവേശനം മണത്ത് ചർച്ച അവസാനിപ്പിച്ചു.
***********
            ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധം. പഴയ  മൂന്നു പേരുടെയും അടുത്ത തലമുറയുടെ യൗവ്വന കാലം. ശാസ്ത്ര സാങ്കേതിക വിദ്യ ഈ ലോകത്തെ തന്നെ ഒരു ക്ലാസ് റൂം ബെഞ്ചിന്റെ വലിപ്പത്തിലേക്ക് ചുരുക്കിയിരിക്കുന്നതിനാൽ യാഥാർത്ഥ്യങ്ങളുടെ അകലത്താണെങ്കിലും അയഥാർത്ഥതയുടെ അരികിലിരുന്ന്  അവരും ചർച്ചകൾ നടത്തുന്നു.  നവമാദ്ധ്യമങ്ങൾ അനേകം ചർച്ചാ ബഞ്ചുകൾ അവർക്കായി പണിതു കൊടുത്തിരിക്കുന്നു. അവരുടെ ഇന്നത്തെ ചർച്ചകൾ കരപ്പനെക്കുറിച്ചല്ല. ക്ലിപ്തമായ വേഗത്തിൽ കടന്നു പോയ കാലത്തിന്റെ അറ്റകുറ്റപ്പണികളിൽ  കരപ്പൻ ബാല ശരീരങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. എങ്കിലും തങ്ങളുടെ പൂർവ്വീകരുടേതിനേക്കാൾ  വീറോടും വാശിയോടും കൂടി അവർ അപരന്റെ വിശ്വാസങ്ങളുടെ  യുക്തിരാഹിത്യങ്ങൾക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും പോരുകൾ നയിക്കുന്നു. യുക്തിരാഹിത്യങ്ങൾ കുടി കൊള്ളുന്നത് കൈത്തണ്ടയിലാണോ തുടയിലാണോ മുതുകത്താണോ എന്നതിനെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളിൽ ഏർപ്പെട്ട് കാലം കഴിക്കുന്നു. വിശ്വാസമെന്നാൽ തങ്ങൾ അവകാശപ്പെടുന്നതു പോലെയായിരിക്കണം എന്നു സ്ഥാപിക്കാൻ “ബാലമംഗളത്തിൽ” നിന്നും “പൂമ്പാറ്റയിൽ” നിന്നും ഉദ്ധരണികൾ എടുത്തുയർത്തുന്നു. ഇവയൊക്കെ വാസ്തവമാണെന്നുള്ളതിന് തെളിവായി  ആ ബാല സാഹിത്യങ്ങൾ തന്നെ! പിന്നെ തോമസ് നോളും സീതാരാമൻ നാരായണനും മറ്റും വിദ്വാന്മാരും ചേർന്നു കണ്ടു പിടിച്ച ഫോട്ടോഷോപ്പ് എന്ന കുന്ത്രാണ്ടത്തിലെ നിർമ്മിതികളും.  ഇതൊക്കെ കണ്ടു കേട്ടും മിണ്ടാതെയിരിക്കുന്ന  നാലാമനോട് അഭിപ്രായം ആരായുമ്പോൾ തന്റെ പൂർവ്വികനെപ്പോലെ കരപ്പൻ ഒരു രോഗമാണെന്നും  തനിക്കാ രോഗമില്ലെന്നും തുറന്നു പറഞ്ഞാൽ അത്, വ്രണപ്പെടാൻ മാത്രം രൂപം കൊണ്ടിട്ടുള്ളതും ഇതുവരെ വ്രണത്തിനു മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്തതുമായ  ഒരു പ്രത്യേക ത്വക്കുകൾ കൊണ്ടു പൊതിഞ്ഞ ശരീരങ്ങളിൽ ആഴത്തിലുള്ള  മുറിവുകൾ സമ്മാനിക്കുമെന്നു തിരിച്ചറിഞ്ഞു കൊണ്ട്, പഴയ കരപ്പൻ ഇപ്പോൾ പലരുടേയും മനസ്സിലാണ് കുടികൊള്ളുന്നതെന്ന് സമാധാനിച്ച് കോമഡി സ്കിറ്റുകളുടെ സ്ഥിരം പ്രേക്ഷകന്റെ നിസ്സംഗതയിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കുമ്പോൾ “കരപ്പിനില്ലാത്ത നീയെന്തു മനുഷ്യൻ, കരപ്പൻ വന്ന് മാന്തിപ്പൊളിക്കുമ്പോഴുണ്ടാകുന്ന സുഖം അനുഭവിക്കാത്ത നിന്റെയൊക്കെ ജീവിതം എന്തു ജീവിതം” എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത് മൂന്നുപേരല്ല, നാലുപേരല്ല, അഞ്ചു പേരല്ല, ആറു പേരല്ല……………

****** 

2013 ജൂലൈ 7, ഞായറാഴ്‌ച

നാമെങ്ങനെ ഒതളങ്ങകളാകുന്നു?

        നമ്മുടെ പത്രങ്ങളിലെ സ്പോർട്ട്സ് പേജുകളിൽ നാം കണ്ടു പരിചയിച്ചിട്ടുള്ള ഒരു പ്രവണതയുണ്ട്ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു കളി ജയിച്ചാൽ, കളി ജയിച്ച രീതിയേയും കളി ജയിപ്പിച്ച കളിക്കാരെയും പുകഴ്ത്തി പുകഴ്ത്തി ടീമിനെയും കളിക്കാരെയും ബഹിരാകാശ നിലയത്തിൽ കൊണ്ടുചെന്നു നിർത്തുംതൊട്ടടുത്ത ദിവസം ഒരു കളി തോറ്റാൽ അവരെ അവിടുന്ന് വലിച്ച് താഴെയിട്ട് ചെളിയിൽ ചവിട്ടിത്താഴ്ത്തും. ഇന്നലത്തെ വീരനായകൻ ഇന്ന് അധമനായ വില്ലനും കോമാളിയുമാകും. തലേന്ന് വിജയത്തെ വിശേഷിപ്പിക്കാൻ ആലങ്കാരിക പദങ്ങൾ നിരവധി മെനഞ്ഞെടുത്ത അതേ തൂലികയിൽ നിന്നു തന്നെ പിറ്റേ ദിവസം പരിഹാസത്തിന്റെ മുള്ളുകൾ വച്ച ഇകഴ്ത്തലുകൾ പിറന്നു വീഴും.

2013 മാർച്ച് 5, ചൊവ്വാഴ്ച

മലയാളിക്കൊരു തുറന്ന കത്ത്

    
എന്നെ ആവോളം സ്നേഹിക്കുന്ന പ്രിയ മലയാളികളേ………
        കേരളം ,എന്റെ സ്വന്തം നാടാണ്. അതെ. അങ്ങനെ ഞാൻ അവകാശപ്പെടുകയാണ്. കേരളം മറ്റാരുടെയൊക്കെയോ സ്വന്തം നാടാണെന്ന് നിങ്ങൾ മലയാളികൾ ചില പരസ്യവാക്യങ്ങളൊക്കെ സൃഷ്ടിച്ചിട്ടുള്ളത് അവിടെയിരിക്കട്ടെ. ഇതെന്റെ സ്വന്തം നാടാണെന്നതിനു ഞാൻ നിരത്തുന്ന ന്യായങ്ങൾ നിങ്ങൾക്കംഗീകരിക്കാതിരിക്കാനാവില്ല എന്നു തന്നെയാണെന്റെ പ്രതീക്ഷ. ഞാൻ ആരാണെന്ന നിങ്ങളുടെ ന്യായമായ സംശയം ദൂരീകരിക്കുന്നതിന്, ഇവിടെ നിരത്തുന്ന അതിശയോക്തി തീരെയില്ലാത്ത ഈ സത്യപ്രസ്താവനയ്ക്കിടയിൽത്തന്നെ നിങ്ങൾക്കു സാധിക്കുമെന്നതിനാൽ എന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തുക എന്ന പാഴ്ശ്രമത്തിനു ഞാൻ മുതിരുന്നുമില്ല.

2013 ഫെബ്രുവരി 17, ഞായറാഴ്‌ച

നിങ്ങൾ വലിയ പുള്ളിയാണോ?




സി..ഡി. മൂസ എന്ന സിനിമയിൽ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നതുപോലെ, സ്വയം വിശകലനം ചെയ്ത് താനൊരു മഹാ സംഭവമാണെന്ന തീരുമാനത്തിലെത്തിച്ചേരുന്നത് മനുഷ്യജീവിതത്തിൽ അപൂർവ്വ സംഭവമൊന്നുമല്ല. ചുറ്റുപാടുകളെക്കുറിച്ച് യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുന്നവരൊക്കെ ആ നിഗമനം നൽകുന്ന സന്തോഷം നിലനിർത്താൻ തങ്ങൾക്ക് യാതൊരു യോഗ്യതയുമില്ല എന്ന തിരിച്ചറിവിൽ, ഒരു ചെറു പരിഹാസച്ചിരിയോടെ അത്തരം ചിന്തകളെ മനസ്സിന്റെ ചവറ്റുകുട്ടയിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്തു വരാറുള്ളത്.

2013 ജനുവരി 29, ചൊവ്വാഴ്ച

ഒരു പുര കത്തുന്നുണ്ട്

ഒരു കടങ്കഥ. ഈ കടങ്കഥ പ്രസക്തമാകുന്നത് ഒരു ദശകത്തിനു മുമ്പെങ്കിലുമാണ്. തെളിച്ചു പറഞ്ഞാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുന്നതിനും മുമ്പ്. കടങ്കഥയുടെ ഉത്തരത്തിലേക്കു നയിക്കുന്ന സൂചനകളിതാണ് :
യഥാർത്ഥത്തിൽ ഇല്ലാത്തത്; എന്നാൽ അനുഭവത്തിൽ ഉള്ളത്, ശാസ്ത്രീയമായി അടിത്തറയില്ലാത്തത്; എന്നാൽ സാമൂഹ്യമായി ബലിക്കല്ലുകൾ തീർത്തത്, പലരും പരസ്യമായി തള്ളിപ്പറയുന്നത്; എന്നാൽ രഹസ്യമായി നെഞ്ചോടു ചേർക്കുന്നത്.
ഈ കടങ്കഥയുടെ ഉത്തരം നമ്മുടെ ദൃഷ്ടി ചെന്നെത്തുന്ന ഓരോ മുക്കിൽ നിന്നും മൂലയിൽ നിന്നും നമ്മെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ പല സന്ദർഭങ്ങളിലും പൂരിപ്പിച്ചു കൊടുക്കേണ്ട ഒരു കോളമായി, നമ്മുടെ ശാസ്ത്രബോധത്തിന് പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി നമുക്കു നേരെ ഒരു ചോദ്യചിഹ്നമായി നിവർന്നു നിൽക്കുന്നു, ഈ കടങ്കഥയുടെ ഉത്തരം – ജാതി!

2013 ജനുവരി 13, ഞായറാഴ്‌ച

ആണുങ്ങൾക്കെന്തു പറ്റി?

 
ആണുങ്ങൾക്കെന്തുപറ്റി എന്നാണോ ആണത്തത്തിനെന്തുപറ്റി എന്നാണോ ചോദിക്കേണ്ടത്? ആണുങ്ങൾ എന്നത് പ്രകൃതിയിലെ ഒരു യാഥാർഥ്യവും ആണത്തം എന്നത് അവരുടെ സങ്കല്പവുമാകുമ്പോൾ ആദ്യത്തെ ചോദ്യത്തിനു തന്നെയാണ് പ്രസക്തി . എന്തേ ഇപ്പോഴിങ്ങനെ ഒരു ചോദ്യമെന്നാണോ? ഇപ്പോഴല്ലാതെ ഇനിയെപ്പോഴാണ് നാമീ ചോദ്യം സ്വയം ചോദിയ്ക്കേണ്ടത്.

2011 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

അഹങ്കാരം@മനുഷ്യന്‍


ആകാശത്തിന്‍റെ വിരിമാറിലൂടെ ചിറകു വിരിച്ച് പറന്നു നടക്കുന്ന ഒരു ചെറുപക്ഷി പോലും ഇങ്ങനെ അഹങ്കരിക്കുകയില്ല. ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ച് നോക്കിയിട്ടുള്ളവര്‍ക്ക് ഇങ്ങനെ അഹങ്കരിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. ലോകം മുഴുവന്‍ തനിക്കായി സൃഷ്ടിക്കപ്പെട്ടതാണെന്നും താനില്ലെങ്കില്‍ ഈ ലോകമില്ലാ എന്നുമൊക്കെ തോന്നിപ്പോവുന്നത് ചുരുക്കിപ്പറഞ്ഞാല്‍ ഉന്‍മാദ രോഗത്തിന്‍റെ ലക്ഷണം തന്നെയാണ്.

2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച

സ്വാതന്ത്ര്യം

            ഇന്നലെ മറൈന്‍ ഡ്രൈവിലെ വാക്ക് വേയില്‍ കുടുംബവുമൊത്തിരിക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് രണ്ടുവാക്കു പറയുവാന്‍ ആവശ്യപ്പെട്ട ചാനല്‍ പ്രതിനിധിയോട് "താല്പര്യമില്ലാ" എന്നു പറഞ്ഞപ്പോള്‍ എന്തായിരിക്കും ആ ചെറുപ്പക്കാരന്‍ കരുതിയിട്ടുണ്ടാവുക. ചാനലില്‍ തല കാണിക്കാന്‍ ലഭിച്ച അവസരം തുലച്ച വിഡ്ഡിയെന്നോ, ദേശാഭിമാന ബോധമില്ലാത്ത  കഴുതയെന്നോ, ക്യാമറയും മൈക്കും കണ്ടു വിരണ്ടു പോയ ഭീരുവേന്നോ? ക്ഷമിക്കുക, പ്രിയ സഹോദരാ.......... താല്പര്യമില്ലായ്മയുടെ കാരണമന്വേഷിച്ച് ബുദ്ധിമുട്ടിക്കാതിരുന്നതിന് നന്ദി