2020 ഏപ്രിൽ 5, ഞായറാഴ്‌ച

വിപ്ലവ-സിദ്ധാന്തങ്ങൾ

             പണ്ട്, ഒരു മുപ്പതു വർഷങ്ങൾക്കു മുമ്പ് . ലേശം പുരോഗമനാശയക്കാരനാണെന്ന് സ്വയം അഭിമാനം കൊള്ളുന്ന ഒരു യുവാവ്. അത്ഭുത പ്രവർത്തികൾ കാണിക്കുന്ന ഒരു സിദ്ധനെ വെല്ലുവിളിക്കാനും വലിച്ചു കീറുവാനുമായി , കച്ചമുറുക്കി സിദ്ധന്റെ മുന്നിലെത്തി.

              സിദ്ധൻ ഭക്തജനങ്ങളോട് സംവദിച്ചു കൊണ്ടിരിക്കുകയാണ്. “കിട്ടും - ജോലി കിട്ടും", "നടക്കും - വിവാഹം നടക്കും" , “മാറും-എല്ലാ ദുരിതങ്ങളും മാറും", “ജയിക്കും-പരീക്ഷയിൽ ജയിക്കും", “കിട്ടി-നീ തന്ന സംഭാവന കിട്ടി", “തരാം- എല്ലാവർക്കും ദർശനം തരാം" എന്നിങ്ങനെയൊക്കെ പലരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരിക്കുകയാണയാൾ.

            ഒരു ഭക്തന്റെ ഭാവഹാവാദികളോടെ പുരോഗമനവാദി സിദ്ധന്റെ മുന്നിലെത്തി. ഭക്തനാണെന്നു തെറ്റിദ്ധരിച്ച് സിദ്ധൻ കഥാനായകനോടു ചോദിച്ചു. “ചോദിക്കൂ മകനേ, നിനക്കെന്താണറിയേണ്ടത്"

              തന്റെ കയ്യിലിരുന്ന ട്രങ്ക് (പെട്ടി) ഉയർത്തിപ്പിടിച്ച് വിപ്ലവകാരി പറഞ്ഞു. “നിങ്ങൾ സംഭവിച്ചതും സംഭവിക്കാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണെന്നാണല്ലോ പറയുന്നത്. എങ്കിൽ ഈ പെട്ടിക്കകത്തെന്താണുള്ളതെന്നു പറയൂ.”
              സിദ്ധന്റെ മുഖത്ത് മിന്നി മറിഞ്ഞ ഭാവം ആശങ്കയുടേതാണെന്ന് ചോദ്യകർത്താവുറപ്പിച്ചു.

             “നമ്മെ പരീക്ഷിക്കാനായി മാത്രം വരുന്നവരോട് നമുക്കു പ്രതിപത്തിയില്ല.” സിദ്ധൻ വിപ്ലവത്തെ നിരുത്സാഹപ്പെടുത്തി.
ഭക്തജനം രണ്ടു തട്ടിലായി. സിദ്ധന്റെ സിദ്ധികളെ ചോദ്യം ചെയ്യുന്നത് മഹാപരാധമാണെന്നും അതിനു വഴങ്ങരുതെന്നും ഒരു കൂട്ടർ. ഒരു കൃമിയുടെ ചോദ്യത്തിന് മറുപടി കൊടുത്തില്ലെങ്കിൽ സിദ്ധന്റെ ദിവ്യത്വം സംശയത്തിന്റെ നിഴലിലാകുമെന്നും കൃത്യമായ ഉത്തരം കൊടുത്താൽ അത് എല്ലാ സംശയാലുക്കൾക്കുമുള്ള മുഖമടച്ച മറുപടിയാകുമെന്നും മറ്റൊരു കൂട്ടർ. ഏതായാലും രണ്ടാമത്തെ കൂട്ടരായിരുന്നു ഭൂരിപക്ഷം. അവസാനം സിദ്ധൻ വെല്ലുവിളി സ്വീകരിച്ചു-സ്വീകരിക്കേണ്ടി വന്നു. ആത്മവിശ്വാസം കൊണ്ട് അന്ധനായിരുന്ന ചോദ്യകർത്താവ് സിദ്ധന് മൂന്ന് ഉത്തരങ്ങൾ പറയാമെന്നും അതിൽ ഏതെങ്കിലുമൊന്ന് ശരിയാക്കിയാലും മതി എന്നൊരിളവും കൊടുത്തു. ഓപ്ഷനൊക്കെ കൊടുത്ത് സിദ്ധനെ കൊച്ചാക്കരുതെന്ന് ഭക്തജനങ്ങൾ.
           “പുസ്തകം" - ആദ്യത്തെ ഉത്തരം
           “അല്ല"
           “ വസ്ത്രം"
           “അല്ല"
           നിശബ്ദത. കനത്ത നിശബ്ദത. ഭക്തജനങ്ങളുടെ ഹൃദയങ്ങളിൽ ബാൻഡ് മേളം. ശ്വാസകോശങ്ങളിൽ ശംഖനാദം. നിമിഷങ്ങൾ നീണ്ട ധ്യാനത്തിനു ശേഷം സിദ്ധൻ മൊഴിഞ്ഞു.
            “........ മുട്ടി ......”
            എന്തോ വീഴുന്ന ശബ്ദം കേട്ട് സിദ്ധൻ താഴേയ്ക്കു നോക്കി. വിപ്ലവകാരിയതാ സിദ്ധന്റെ കാലിൽ വീണു കിടയ്ക്കുന്നു. കൂടെ വീണ പെട്ടി ഭക്തജങ്ങളെടുത്ത് തുറന്നു നോക്കി. ഒരു ചെറിയ മുട്ടി- മരക്കഷണം!

           “വത്സാ, നീ നമ്മെ പരീക്ഷിയ്ക്കാൻ വന്നതാണെന്ന് നിന്നെ കണ്ടപ്പോഴേ നമുക്കറിയാമായിരുന്നു, നിന്റെ പരീക്ഷണ വസ്തു എന്താണെന്നും. പിന്നെ, നീ തന്ന മൂന്ന് ഓപ്ഷനുകളും പരീക്ഷിയ്ക്കാമെന്നു കരുതിയത് നമ്മുടെ ഒരു പരീക്ഷണമായിട്ടെടുത്താൽ മതി"
           ഒരു ഈച്ചയും വൈറസും പോലുമറിയാതെ താനൊളിപ്പിച്ചു വച്ച മരമുട്ടി ദിവ്യദൃഷ്ടിയിൽ കണ്ടെത്തിയ സിദ്ധനു മുന്നിൽ കഥാനായകന്റെ യുക്തിബോധം ഒലിച്ചു പോയി. അദ്ദേഹം സിദ്ധന്റെ ശിഷ്യത്വം സ്വീകരിച്ചു വശായി!

          കാലം ദിവ്യാത്ഭുതങ്ങൾ പ്രദർശിപ്പിച്ച് മുന്നോട്ടു പോയി. സിദ്ധൻ പ്രസിദ്ധനായി. പ്രമുഖനായി. പ്രസ്ഥാനമായി. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും സിദ്ധപ്രസ്ഥാനത്തിന്റെ വേരുകളും ശിഖരങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ടു.
മുന്തിയ മദ്യത്തിന്റെ ദിവ്യലഹരിയിൽ മുങ്ങിക്കുളിച്ചു കൊണ്ടിരുന്ന ഒരു രാത്രിയിൽ, മൂന്നു ദശാബ്ദങ്ങളായി ഒരു നായയേക്കാളേറെ നന്ദിയും കൂറും പ്രകടിപ്പിച്ച് തന്റെ നിഴൽ പോലെ നടക്കുന്ന പഴയ വിപ്ലവകാരിയോട് സിദ്ധൻ പറഞ്ഞു.
         “ശരിയ്ക്കും മുപ്പതു വർഷങ്ങൾക്കു മുമ്പുള്ള നമ്മുടെ ആ ആദ്യ സമാഗമത്തിൽ മൂന്നാമതായി ഞാൻ പറഞ്ഞ മറുപടി എന്തായിരുന്നുവെന്ന് നീ ശ്രദ്ധിച്ചിരുന്നോ?”
          “അത് പകൽ പോലെ വ്യക്തമല്ലായിരുന്നോ ഗുരോ?”
          “കോപ്പ്. പകലല്ല. അത് വെറും എൽ.ഇ. ഡി ട്യൂബിന്റെ വെളിച്ചമായിരുന്നു. എടാ മണ്ടച്ചാരേ, മൂന്നാമതൊരു ഉത്തരം കൂടി നല്കി പരാജയത്തിന്റെ ആഴം കൂട്ടേണ്ടെന്നു കരുതി ഞാൻ പറയാൻ വന്നത് ഇതായിരുന്നു - മുട്ടി...... ഉത്തരം മുട്ടി! രണ്ടാം ഭാഗം ഉരുവിടാൻ നിന്റെ കപട വിപ്ലവ ബോധവും ഭക്തരുടെ ആഹ്ലാദാരവങ്ങളും അനുവദിച്ചില്ല എന്നു മാത്രം"
                                                                       ***************
വാൽപീസ്: നായകനിന്നും സിദ്ധന്റെ അനുയായിയാണ്. എന്തുകൊണ്ടെന്നാൽ അദ്ദേഹം ഒരു "കറ കളഞ്ഞ വിശ്വാസി" യാണ്.

പരലോകം

            നാണുവേട്ടന് മക്കൾ മൂന്ന്-രണ്ടാണും ഒരു പെണ്ണും. വിവാഹത്തിനുശേഷം പിന്തുടർച്ചക്കാരെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ നാണുവേട്ടനും വാമഭാഗത്തിനും ഒരൊറ്റ അഭിപ്രായം തന്നെയായിരുന്നു- ആദ്യത്തേത് ആണ്. വയസ്സാം കാലത്ത് "തെക്കേ പറമ്പിലേ"യ്ക്കെടുക്കുമ്പോൾ കൊള്ളി വയ്ക്കാനൊരു ആൺതരി വേണം. പരലോകത്തേയ്ക്കുള്ള പ്രവേശനം സുഗമമാക്കണം.

            നാണുവേട്ടന്റെ പ്രാർത്ഥന കൊണ്ടോ, വൈ ക്രോമസോമുകളുടെ വിക്രിയ കൊണ്ടോ ആദ്യത്തേതു തന്നെ തീക്കൊള്ളിയായിക്കിട്ടി! പ്രഭാകരൻ . അടുത്തത് എന്തുമായിക്കൊള്ളട്ടെ എന്ന അഹങ്കാരത്തിൽ ദമ്പതികൾ പ്രാർത്ഥിച്ചില്ല. അതിനാൽ വൈ ക്രോമസോമിന്റെ അനുഗ്രഹത്താൽ ഒരു തീക്കൊള്ളി കൂടി കിട്ടി. ദിവാകരൻ.
തീക്കൊള്ളി രണ്ടായതിനാൽ അടുത്ത തവണ വാമഭാഗമെങ്കിലും മുട്ടിപ്പായി പ്രാർത്ഥിച്ചു. നരകത്തിലെ വിറകുകൊള്ളിയാകാത്ത ഒരു പെൺകുട്ടിയാകട്ടെ എന്ന്. പ്രാർത്ഥനയോ എക്സ് ക്രോമസോമോ സഹായിച്ചു. ഒരു പെൺകനി! പ്രഭാവതി!
നാണുവേട്ടൻ "പ്രാർത്ഥന" നിർത്തി.

           പ്രഭാകരനും ദിവാകരനും പ്രഭാവതിയും വളർന്നു വലുതായി. പ്രഭാകരൻ വിവാഹിതനായി. ഏറെ താമസിയാതെ അച്ഛനോട് അവകാശം ചോദിക്കുകയും അതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ താതന്റെ നെഞ്ചിൻകൂടിനൊരു ചവിട്ടും കൊടുത്ത് പുതുപ്പെണ്ണുമായി ഇറങ്ങിപ്പോവുകയും അച്ചി വീട്ടിൽ അച്ചടക്കത്തോട് ജീവിക്കുകയും ചെയ്തു. പുകഞ്ഞ കൊള്ളി പുറത്ത്!
പ്രഭാവതിയുടെ വിവാഹമുറപ്പിച്ചു. വിവാഹത്തലേന്ന് അവൾ ആഭരണങ്ങളും കിട്ടിയത്ര പണവുമെടുത്ത് ഒരു അണ്ണാച്ചിയ്ക്കൊപ്പം ഒളിച്ചോടി. അവൾ നരകത്തിലെ വിറകു കൊള്ളിയാകട്ടെ എന്ന് അവർ ശപിച്ചു. ഇനി ഒരു കൊള്ളി കൂടി ഉണ്ടല്ലോ എന്ന് നാണു ആശ്വസിച്ചു.

             വൈ ക്രോമസോമിന്റെ അനുഗ്രഹത്താൽ മാത്രം ഉണ്ടായതുകൊണ്ടോ എന്തോ ദിവാകരന് ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും താല്പ്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്തിന് ഡിങ്കനിൽ പോലും വിശ്വാസമുണ്ടായിരുന്നില്ല. തീക്കൊള്ളി മോഹം പുനഃപ്രക്ഷേപണം ചെയ്ത ഒരു സന്ധ്യയ്ക്ക് മാതാപിതാക്കളുടെ മുഖത്തു നോക്കി അവൻ തന്റെ തീരുമാനം വെളിപ്പെടുത്തി. “ജീവിച്ചിരിക്കുന്ന കാലത്തോളം അച്ഛന്റെയും അമ്മയുടെയും കാര്യം എന്നാലാവുന്ന വിധം ഞാൻ നോക്കിക്കൊള്ളാം. മരിച്ചു കഴിഞ്ഞുള്ള ഒരു "പ്രകടന"ത്തിനും ഞാനുണ്ടായിരിക്കില്ല.”

            രണ്ടാമത്തെ മകൻ ജീവിച്ചിരിക്കേ തന്നെ തങ്ങളുടെ പട്ടടയ്ക്കു തീകൊടുത്തതായി ആ ദമ്പതികൾക്കു തോന്നി! എങ്കിലും ദിവാകരൻ വാക്കു പാലിച്ചു. മാതാപിതാക്കളുടെ സുഖത്തിനും ക്ഷേമത്തിനുമായി ചോരനീരാക്കി പണിയെടുത്തു. ഒരു അവിശ്വാസിയ്ക്കു ജന്മം കൊടുത്തതിന് അവർക്കുണ്ടായിരുന്ന കുറ്റബോധം തന്റെ പ്രവർത്തികളിലൂടെ അവൻ കഴുകിക്കളഞ്ഞു. എങ്കിലും അന്ത്യകർമ്മങ്ങൾ ലഭിക്കാതെ പരലോകത്തേയ്ക്കുള്ള ടിക്കറ്റിനായി തങ്ങളുടെ ആത്മാക്കൾ അലയേണ്ടി വരുമല്ലോ എന്ന ആവലാതി ആ വൃദ്ധ ദമ്പതികളെ അസ്വസ്ഥരാക്കിയിരുന്നു. കഷ്ടകാലമെന്നു പറയട്ടെ ദിവാകരനു രണ്ടു പെൺമക്കളായിരുന്നു-അല്ലെങ്കിൽ ആ പിള്ളേരെക്കൊണ്ടെങ്കിലും ടിക്കറ്റെടുപ്പിക്കാമായിരുന്നു. പെൺമക്കളുടെ പക്കൽ ആ ടിക്കറ്റ് കൊടുക്കുന്ന നവോത്ഥാനം പരലോകത്തു നടപ്പാക്കിയിട്ടില്ലത്രേ!

            ആദ്യം ശയ്യാവലംബിയായത് നാണുവേട്ടനായിരുന്നു. ഏറെ താമസിയാതെ ഭാര്യയും. ദിവാകരനും ഭാര്യയും കൂടി രണ്ടു പേരെയും ശുശ്രൂഷിച്ചു. തന്റെ കുട്ടിക്കാലത്തെ ശാഠ്യങ്ങളും പിടിവാശികളും വിസർജ്ജ്യങ്ങളും അവർ കൈകാര്യം ചെയ്ത അതേ ശുഷ്കാന്തിയോടെ മാതാപിതാക്കളുടെ വാർദ്ധക്യത്തിലെ വയ്യായ്മകളെ അവൻ കൈകാര്യം ചെയ്തു. അവസാനം അതു സംഭവിച്ചു. നാണുവേട്ടൻ ആദ്യം മരിച്ചു.

            ഉമ്മറത്തു കുളിപ്പിച്ചു കിടത്തിയ നാണുവേട്ടന്റെ ശവത്തെ ആചാര സംരക്ഷകർ വളഞ്ഞു. കർമ്മങ്ങൾ ചെയ്യണ്ടേ? ദിവാകരൻ തന്റെ നയം വ്യക്തമാക്കി. നാണുവേട്ടന്റെ മുഖത്തുള്ളതിനേക്കാൾ ചുളിവുകൾ വീണു ചോദ്യകർത്താക്കളുടെ മുഖത്ത്. മകന്റെ കടമയാണ്. ചെയ്യാതിരുന്നു കൂടാ.

            “ഞാനെന്റെ കടമകൾ എന്നാലാവും വിധം ചെയ്തിട്ടുണ്ട്.” ദിവാകരന്റെ മുഖത്തെ ഭാവം ധാർഷ്ട്യമാണെന്ന് ആരൊക്കെയോ തർജ്ജമ ചെയ്തു.

            “മൂത്തമകനായ ഞാൻ ജീവിച്ചിരിക്കുമ്പോൾ കർമ്മം ചെയ്യാൻ അതിനവകാശമില്ലാത്തവനെ നിർബന്ധിക്കുന്നതെന്തിനാണ്" -അന്ന് തന്തയുടെ നെഞ്ചിൽ നിന്നും പറിച്ചെടുത്ത വലതുകാൽ വർഷങ്ങൾക്കു ശേഷം ആ മുറ്റത്തേക്കു നീട്ടി വച്ച് പ്രഭാകരൻ പ്രവേശിക്കുന്നു. പിന്നാലെ തമിഴ് ചുവയുള്ള അലമുറയോടെ പ്രഭാവതി! രംഗം കൊഴുത്തു. അന്ത്യകർമ്മങ്ങളും.

           കർമ്മങ്ങൾക്കു ശേഷം മൃതദേഹം ചിതയിലേയ്ക്കെടുക്കുമ്പോൾ ദിവാകരൻ അടുത്തേക്കു ചെന്നു. അവനെ രൗദ്ര ഭാവത്തോടെ തള്ളിമാറ്റിക്കൊണ്ട് പ്രഭാകരനും പ്രഭാവതിയും പറഞ്ഞു.

          “മകനാണത്രേ മകൻ. കടമ നിർവ്വഹിക്കാൻ തയ്യാറാകാത്ത മകൻ"

          ആൾക്കൂട്ടം അതേ ഭാവത്തോടെ അവനെ തീക്ഷ്ണമായി നോക്കി. അവരെല്ലാം പരലോകത്തു നിൽക്കുന്നതു പോലെ അവനു തോന്നി. ഇഹലോകത്തു താൻ മാത്രമേയുള്ളോ? ആൾക്കൂട്ടത്തിലേയ്ക്ക് അവൻ ഒന്നുകൂടി നോക്കി. അതെ. എല്ലാം പരേതാത്മാക്കൾ തന്നെ. മരിക്കാനായി മാത്രം ജീവിച്ചവർ....!

പ്രാകൃതം


പണ്ട്.......


   1.        ഇര തേടിപ്പിടിച്ച് വിശപ്പുമാറ്റിയ ചെന്നായ ഇനിയൊന്നു വിശ്രമിക്കുവാൻ തീരുമാനിച്ചു. വിശ്രമസ്ഥലം ഒരുക്കുവാനായി അത് മൂന്നുനാലുവട്ടം ഒന്നു കറങ്ങിത്തിരിഞ്ഞു. അതാ ചുറ്റുപാടുമുണ്ടായിരുന്ന പുല്ലൊക്കെ ഒതുങ്ങി സൗകര്യപ്രദമായ ഒരിടം സജ്ജമായിരിക്കുന്നു. തന്റെ ശരീരം കൊണ്ടു വകഞ്ഞുമാറ്റിയ പുല്ലും ചെടികളും ഇപ്പോൾ ഒരു മെത്തയായിരിക്കുന്നു. അവിടെ തന്റെ ശരീരം പ്രതിഷ്ഠിച്ച് അത് വിശ്രമിക്കുവാൻ തുടങ്ങി. .................

    2.     വഴിതെറ്റി മറ്റൊരു ഗോത്രത്തിൽ വന്നു പെട്ട ആദിമ മനുഷ്യനായ "അതിഥിയെ" "ആതിഥേയർ" പിടികൂടി തലകീഴായി കെട്ടിത്തൂക്കി തീകൊടുത്തു. ആ അഗ്നിയുടെ വെളിച്ചവും കരിഞ്ഞ ശരീരത്തിന്റെ ഗന്ധവും ആ ആദിമ ഗോത്രാംഗങ്ങളെയും അവരുടെ ദൈവത്തേയും ഉന്മാദത്തിലാക്കി, ഉത്സവലഹരിയിലാക്കി. അന്യഗോത്രത്തിലൊരുവന്റെ സാന്നിദ്ധ്യമുണ്ടായാൽ ഗോത്ര വിശുദ്ധി നശിക്കും. ദൈവങ്ങൾ കോപിക്കും അതായിരുന്നുവത്രേ ഈ ശിക്ഷാവിധിയ്ക്കു കാരണം. ഏതാനും നാളുകൾക്ക് മുമ്പ് തങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെ ഈ കരിഞ്ഞു പോയവന്റെ ഗോത്രവും അവന്റെ ദൈവവും കൂടി ചുട്ടുതിന്നതിന് പ്രതികാരവും കൂടിയായി ഈ നരബലി.
ഇന്ന്..........

 1.          ചെന്നായയുടെ പിന്മുറക്കാരായ പട്ടികൾ (വംശ ശുദ്ധി നിലനിർത്തുന്ന, കലർപ്പില്ലാത്ത നാടൻ ഇനങ്ങൾ) ഇന്നും വിശ്രമിക്കാൻ കിടക്കുന്നതിനു മുമ്പ് മൂന്നുനാലു വട്ടം ഒന്നു കറങ്ങിത്തിരിയും. പുല്ലും വയ്ക്കോലുമില്ലെങ്കിലും ശീലിച്ചു വന്നത് ചുമ്മാ തുടരുന്നു. ചുമ്മാ, വെറുതേ...... എന്തിനോ വേണ്ടി കറങ്ങുന്നു ...

  2.    ഗോത്രങ്ങളുടെ ആധുനിക വകഭേദങ്ങളായ മതങ്ങളുടെ പേരിൽ ആധുനിക മനുഷ്യനും നരബലികൾ നടത്തിക്കൊണ്ടിരിക്കുന്നു. അപരന്റെ ശരീരത്തിൽ തന്റെ വിശ്വാസ ദംഷ്ട്രകൾ കുത്തിയിറക്കി ജീവനെടുത്തുകൊണ്ട്, ആവാസ സ്ഥലങ്ങൾ അഗ്നിക്കിരയാക്കിക്കൊണ്ട്, അടിക്കാനും തിരിച്ചടിക്കാനും ആഹ്വാനം ചെയ്തു കൊണ്ട് മദ ഊളകൾ മദിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, ഈ "ശുദ്ധിക്രിയ"കളെയൊക്കെ ന്യായീകരിക്കാൻ ഇവർക്കൊന്നും തങ്ങളുടെ മുൻഗാമികളുടെ അത്രപോലും പാടുപെടേണ്ടി വരുന്നില്ല!
രണ്ടു കാലഘട്ടങ്ങളിലും തമ്മിൽ ഭേദം നായകൾ തന്നെയാണ്. അവരീ ആചാരങ്ങളെയൊന്നും ന്യായീകരിക്കുന്നില്ല; അവരുടെ കറക്കം കൊണ്ട് ലോകത്തിനൊരു നഷ്ടവും സംഭവിക്കുന്നുമില്ല, സംഭവിച്ചിട്ടുമില്ല!

2019 ജൂൺ 16, ഞായറാഴ്‌ച

താൻ പാതി................!


പണ്ടു പണ്ട്.... നവോത്ഥാനം എന്ന വാക്ക്  രൂപപ്പെടുന്നതിനും മുമ്പ്, ഒരു ദിനം……… ഒരു ഇല്ലം.
മഴ തുടങ്ങുന്നതിനു മുമ്പേ ഇല്ലത്തെ കുളമൊന്നു തേവി വൃത്തിയാക്കണം.
തമ്പ്രാൻ കാര്യസ്ഥനെ വിളിച്ചു.
“കുളമൊന്നു വൃത്തിയാക്കണമല്ലോ. ആരെയാ കിട്ടുക? നേരത്തെ ഇപ്പണിക്കു വന്നിരുന്നത് ചാത്തനാ. അവൻ ചത്തു പോയല്ലോ.”
“ഞാൻ നോക്കട്ടേ തമ്പ്രാ. ആറ്റിനക്കരെ ഒരു തേവനുണ്ടെന്നു കേട്ടിട്ടുണ്ട്. ഒന്നന്വേഷിക്കട്ടെ.”
“എന്നാ ചെന്നു നോക്കീട്ടു വര്യാ. കുട്ടയും കയറും തൂമ്പയുമൊക്കെ ഇവിടെയുണ്ടെന്നു പറയ്യ്യാ”
കുഴിമടിയനാം കാര്യസ്ഥൻ കുറച്ചു ദൂരം നടന്ന് മാവിൻ‌തോപ്പിൽ വീണു കിടന്ന വവ്വാൽ കടിക്കാത്ത രണ്ടു മാമ്പഴവും തിന്നു നേരം പോക്കിയ ശേഷം തിരികെ വന്നു.
“തമ്പ്രാനേ, തേവൻ കൂരയിലില്ല. ആറ്റിനക്കരെ ഒരു കുളം വറ്റിച്ചു കൊണ്ടിരിക്ക്വാ. വന്നാലുടനെ ഇങ്ങോട്ടു പറഞ്ഞു വിടാൻ ക്ടാ‍ത്തിയിയോടു വിളിച്ചു പറഞ്ഞിട്ടുണ്ട്.”
“തേവൻ വരുന്നവരെ സമയം കളയണ്ട. കുട്ടയും കയറുമൊക്കെ ഉണ്ടല്ലോ. നമുക്കൊന്നു ശ്രമിച്ചു നോക്കിയാലോ. തേവൻ വരുന്നവരെ നമുക്കങ്ങട്......”
“തേവനോടു പറഞ്ഞു പോയില്ലേ തമ്പ്രാ..... ഓൻ വരട്ടെ.”
“സമയം കളയേണ്ട. ആറ്റിനടുത്തു ചെന്ന് ഒന്നു വിളിച്ചു ചോദിച്ചാ പോരേ. ഞങ്ങളങ്ങടു തേവി തുടങ്ങാൻ പോവുകയാണെന്നു പറയ്യ്യാ. തേവനോടു നിർദ്ദേശങ്ങൾ വല്ലതും ഉണ്ടെങ്കിൽ തരാനും പറയ്യ്യാ.”
വീണ്ടും രണ്ടു മാമ്പഴം. കാര്യസ്ഥൻ തിരികെ വന്നു.
“തമ്പ്രാൻ തേവിക്കോ, വെള്ളം തേവൻ വറ്റിച്ചോളാമെന്നു പറഞ്ഞു. മുകളിലത്തെ കയറ് വലതു കയ്യിൽ അൽപ്പം നീട്ടി പിടിച്ചും താഴെയുള്ള കയറ് ഇടതു കയ്യിൽ അല്പം കുറുക്കി പിടിച്ചു ഒരാളും, മറ്റൊരാൾ കൈമാറി നേരെ തിരിച്ചും പിടിച്ച് രണ്ടു കരയിലുമായി നിന്ന് താളത്തിലങ്ങു കോരി വെള്ളമൊഴുകിപ്പോകാൻ സൌകര്യമുള്ളിടം നോക്കി ഒഴിച്ചാൽ മതിയെന്ന്. തേവനെയങ്ങു മനസ്സിൽ വിചാരിച്ചു തുടങ്ങിക്കോളാൻ പറഞ്ഞു.. ഇടക്കിടക്ക് ഒരാൾ കുളത്തിലിറങ്ങി തൂമ്പകൊണ്ട് ചെളിയൊന്ന് ഇളക്കിക്കൊടുക്കണം.”
“കുളം വറ്റിക്കുന്നതു നോമും കണ്ടിരിക്കുണു. ഏതായാലും തേവൻ പറഞ്ഞ സ്ഥിതിക്ക്, അപ്പറഞ്ഞപോലെ, അങ്ങട് തുടങ്ങാം. കാര്യസ്ഥൻ,  എന്നാ തുടങ്ങുകയല്ലേ?”
“തേവൻ എന്തോ കൂടി പറഞ്ഞല്ലോ. ഓർമ്മവരണില്ല. തമ്പ്രാൻ ഞാനൊന്നു ചോദിച്ചിട്ടു വരട്ടെ. അതിനിടക്ക് ആരെയെങ്കിലും കിട്ടിയാൽ തമ്പ്രാനങ്ങോടു തുടങ്ങിക്കോളൂ. തേവൻ അനുവാദം തന്നിരിക്കുന്നതു കൊണ്ട് എല്ലാം മംഗളമായി നടക്കും.”
മാവിൻ‌തോപ്പിലെത്തുന്നതു വരെ  കാര്യസ്ഥൻ തിരിഞ്ഞു പോലും നോക്കിയില്ല. മേലനങ്ങി പണിയെടുക്കാനായിരുന്നെങ്കിൽ താനിങ്ങനെ കാര്യസ്ഥനാ‍യി തുടരേണ്ട ആവശ്യമുണ്ടോ? അല്ല പിന്നെ!
മാവിൻ തോപ്പിനകത്ത് ഒരു ഉറക്കവും കഴിഞ്ഞ് തിരിച്ചു വരുമ്പോഴേക്കും തമ്പ്രാൻ കുളം വറ്റിച്ചു കഴിഞ്ഞിരിക്കുന്നു!
“തമ്പ്രാ, തേവൻ കഞ്ഞി കുടിച്ചു കൊണ്ടിരിക്കുകയാണ്. ഉടനെ പുറപ്പെടാന്നു പറഞ്ഞു.” കാര്യസ്ഥന്റെ മൊഴി.
“തേവൻ പറഞ്ഞതു പോലെ ചെയ്തു. കുളം വറ്റി. നാം വല്ലാതങ്ങു ക്ഷീണിച്ചു പോയട്ടോ. സഹാ‍യിക്കാൻ  വന്ന രണ്ടാം വേളിയുടെ നടുവൊന്നു വെലങ്ങിയോ എന്നു സംശയം. ഇത്തിരി കൊട്ടൻ ചുക്കാദി വാങ്ങിക്കണം. ദാ... പോകുന്ന വഴിക്ക് ഈ കൂലിയങ്ങട് തേവനു കൊടുത്തേക്കൂ”
“തമ്പ്രാൻ പാതി, തേവൻ പാതി. കുളം വറ്റി” എന്ന് ആത്മഗതിച്ച്,
തമ്പ്രാൻ നൽകിയ കൂലിയും വാങ്ങി, ഇല്ലാത്ത തേവന്റെ കൂരയെ ലക്ഷ്യമാക്കി നടന്ന കാര്യസ്ഥനെ  കലശലായ ക്ഷീണത്തോടെ നോക്കി തമ്പ്രാൻ  പറഞ്ഞു. “ അതെ. തേവന്റെ സഹായം കൊണ്ട് കാര്യം നടന്നു. താൻ പാതി...... തേവൻ പാതി.”
പുതിയൊരു “പഴഞ്ചൊല്ലു” മാത്രമല്ല താൻ മെനഞ്ഞെടുത്തതെന്നും വെളിച്ചം കടക്കാതെ, ഒരുപാട് ഇരുട്ടിന്റെ ഓട്ടകൾ അടച്ചു വയ്ക്കാനുള്ള സങ്കേതമാണു താൻ തുറന്നു വച്ചിരിക്കുന്നതെന്നും  കാര്യസ്ഥൻ അറിഞ്ഞിരുന്നോ ആവോ? എന്തായാലും അയാളുടെ പേര് “പുരോഹിത്” എന്നായിരുന്നു. അങ്ങനെയാകാനേ വഴിയുള്ളൂ.

2016 ഡിസംബർ 22, വ്യാഴാഴ്‌ച

ഒരു കരപ്പന്റെ കഥ (കരപ്പന്റേതു മാത്രം)

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം. സർക്കാർ പള്ളിക്കൂടത്തിലെ പലക ബഞ്ചിൽ അടുത്തടുത്തായിരിക്കുന്ന  മൂന്നു പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ. അന്നു സർവ്വസാധാരണമായിരുന്ന “കരപ്പൻ” പലരേയും കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. അതിൽ ഒന്നാമന്റെ കൈത്തണ്ടയിൽ വളരെയെളുപ്പം ആർക്കും കണ്ടെത്താവുന്ന വിധം സാന്നിദ്ധ്യമറിയിച്ചിരിക്കുന്ന കരപ്പനെ ചൂണ്ടി  രണ്ടാമനും, രണ്ടാമന്റെ കളസം  അൽപ്പം ഉയർന്നാൽ തുടയിൽ പ്രത്യക്ഷമാകുന്ന അടയാളത്തെ നോക്കി ഒന്നാമനും പരസ്പരം പരിഹസിച്ചു ചിരിക്കുമ്പോൾ അവരെ രണ്ടു പേരെയും നോക്കി മൂന്നാമന്റെ ചിരിമുഴങ്ങി. ഒന്നാമനും രണ്ടാമനും ചിരി നിർത്തി സംഘടിച്ച് മൂന്നാമന്റെ ഷർട്ട് പൊക്കി മുതുകിലെ കരപ്പന്റെ വിളയാട്ടം കണ്ടു പിടിച്ച് ആർത്തട്ടഹസിച്ചു. മൂന്നാമൻ പെട്ടെന്ന് ചൂളിപ്പോയെങ്കിലും തന്റെ കരപ്പൻ ആർക്കും കാണത്തിടത്താണല്ലോ എന്ന പ്രതിരോധം ഉയർത്തി. പിന്നെ കരപ്പൻ എവിടെയായിരിക്കുന്നതാണു നല്ലത്, എവിടെ വരുന്നതതാണ് നല്ലതല്ലാത്തത്  എന്നൊക്കെ ഇന്നത്തെ ചാനൽ ചർച്ചകളുടെ മട്ടിലുള്ള വാദ പ്രതിവാദങ്ങളിലേർപ്പെട്ടു.  കരപ്പൻ ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന ഒരു ധാരണ അവരുടെ ചർച്ചകളിൽ ഉരുത്തിരിഞ്ഞെങ്കിലും അത് ബാധിക്കേണ്ട ശരീര ഭാഗങ്ങളെ സംബന്ധിച്ച് അവർക്ക് ശക്തവും വ്യത്യസ്തങ്ങളുമായ അഭിപ്രായങ്ങളായിരുന്നു. ഈ സമയമത്രയും ഇന്നത്തെ കോമഡി സ്കിറ്റുകൾ കാണുന്ന പ്രേക്ഷകനെപ്പോലെ നിസ്സംഗതയോടെ ഈ ചർച്ച വീക്ഷിച്ചു കൊണ്ടിരുന്ന നാലാമനോട് മൂന്നുപേരും ഇതു സംബന്ധിച്ച അഭിപ്രായം തേടിയതിൽ “കരപ്പൻ ഒരു രോഗമാണ്. എനിക്കതില്ല” എന്ന ധിക്കാരപരവും അവഹേളനാത്മകവും ആയ മറുപടിയാണു കിട്ടിയത്. ഇന്നായിരുന്നെങ്കിൽ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയതിന് അവർ ഇന്ത്യൻ പീനൽ കോഡിലെ 295 A പ്രകാരം കേസെടുക്കുന്നതിന് വേണ്ട നടപടികളിലേർപ്പെട്ടേനേ. പക്ഷേ, അന്ന് ഇന്നത്തെപ്പോലെ എല്ലിന്റെയിടയിൽ ചിക്കൻ കഷണങ്ങൾ കുത്തിക്കൊള്ളുന്ന സമ്പദ് വ്യവസ്ഥ നിലവില്ലാതിരുന്നതു കൊണ്ട് അവർക്കങ്ങനെ ഒരു ഓപ്ഷനില്ലായിരുന്നു.  അതിനാൽ നാലാമനും അവന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഈ “സൗഭാഗ്യം” ഉണ്ടാകുമെന്ന ഉത്തമവിശ്വാസത്തോടെ മൂന്നു പേരും കൂടി അവന്റെ “ഇൻക്വസ്റ്റ്”  നടത്തിയെങ്കിലും  കരപ്പന്റെ ആക്രമണത്തിന്റെ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ “കരപ്പിനില്ലാത്ത ഇവനെന്തു മനുഷ്യൻ, കരപ്പൻ വന്ന് മാന്തിപ്പൊളിക്കുമ്പോഴുണ്ടാകുന്ന സുഖം അനുഭവിക്കാത്ത നിന്റെയൊക്കെ ജീവിതം എന്തു ജീവിതം?” എന്ന ചോദ്യത്തിനു ശേഷം, വള്ളിച്ചൂരലെന്ന വജ്രായുധവുമേന്തി ക്ലാസിലേക്കു നടന്നടുക്കുന്ന കണക്കു മാഷിന്റെ പ്രവേശനം മണത്ത് ചർച്ച അവസാനിപ്പിച്ചു.
***********
            ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധം. പഴയ  മൂന്നു പേരുടെയും അടുത്ത തലമുറയുടെ യൗവ്വന കാലം. ശാസ്ത്ര സാങ്കേതിക വിദ്യ ഈ ലോകത്തെ തന്നെ ഒരു ക്ലാസ് റൂം ബെഞ്ചിന്റെ വലിപ്പത്തിലേക്ക് ചുരുക്കിയിരിക്കുന്നതിനാൽ യാഥാർത്ഥ്യങ്ങളുടെ അകലത്താണെങ്കിലും അയഥാർത്ഥതയുടെ അരികിലിരുന്ന്  അവരും ചർച്ചകൾ നടത്തുന്നു.  നവമാദ്ധ്യമങ്ങൾ അനേകം ചർച്ചാ ബഞ്ചുകൾ അവർക്കായി പണിതു കൊടുത്തിരിക്കുന്നു. അവരുടെ ഇന്നത്തെ ചർച്ചകൾ കരപ്പനെക്കുറിച്ചല്ല. ക്ലിപ്തമായ വേഗത്തിൽ കടന്നു പോയ കാലത്തിന്റെ അറ്റകുറ്റപ്പണികളിൽ  കരപ്പൻ ബാല ശരീരങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. എങ്കിലും തങ്ങളുടെ പൂർവ്വീകരുടേതിനേക്കാൾ  വീറോടും വാശിയോടും കൂടി അവർ അപരന്റെ വിശ്വാസങ്ങളുടെ  യുക്തിരാഹിത്യങ്ങൾക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും പോരുകൾ നയിക്കുന്നു. യുക്തിരാഹിത്യങ്ങൾ കുടി കൊള്ളുന്നത് കൈത്തണ്ടയിലാണോ തുടയിലാണോ മുതുകത്താണോ എന്നതിനെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളിൽ ഏർപ്പെട്ട് കാലം കഴിക്കുന്നു. വിശ്വാസമെന്നാൽ തങ്ങൾ അവകാശപ്പെടുന്നതു പോലെയായിരിക്കണം എന്നു സ്ഥാപിക്കാൻ “ബാലമംഗളത്തിൽ” നിന്നും “പൂമ്പാറ്റയിൽ” നിന്നും ഉദ്ധരണികൾ എടുത്തുയർത്തുന്നു. ഇവയൊക്കെ വാസ്തവമാണെന്നുള്ളതിന് തെളിവായി  ആ ബാല സാഹിത്യങ്ങൾ തന്നെ! പിന്നെ തോമസ് നോളും സീതാരാമൻ നാരായണനും മറ്റും വിദ്വാന്മാരും ചേർന്നു കണ്ടു പിടിച്ച ഫോട്ടോഷോപ്പ് എന്ന കുന്ത്രാണ്ടത്തിലെ നിർമ്മിതികളും.  ഇതൊക്കെ കണ്ടു കേട്ടും മിണ്ടാതെയിരിക്കുന്ന  നാലാമനോട് അഭിപ്രായം ആരായുമ്പോൾ തന്റെ പൂർവ്വികനെപ്പോലെ കരപ്പൻ ഒരു രോഗമാണെന്നും  തനിക്കാ രോഗമില്ലെന്നും തുറന്നു പറഞ്ഞാൽ അത്, വ്രണപ്പെടാൻ മാത്രം രൂപം കൊണ്ടിട്ടുള്ളതും ഇതുവരെ വ്രണത്തിനു മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്തതുമായ  ഒരു പ്രത്യേക ത്വക്കുകൾ കൊണ്ടു പൊതിഞ്ഞ ശരീരങ്ങളിൽ ആഴത്തിലുള്ള  മുറിവുകൾ സമ്മാനിക്കുമെന്നു തിരിച്ചറിഞ്ഞു കൊണ്ട്, പഴയ കരപ്പൻ ഇപ്പോൾ പലരുടേയും മനസ്സിലാണ് കുടികൊള്ളുന്നതെന്ന് സമാധാനിച്ച് കോമഡി സ്കിറ്റുകളുടെ സ്ഥിരം പ്രേക്ഷകന്റെ നിസ്സംഗതയിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കുമ്പോൾ “കരപ്പിനില്ലാത്ത നീയെന്തു മനുഷ്യൻ, കരപ്പൻ വന്ന് മാന്തിപ്പൊളിക്കുമ്പോഴുണ്ടാകുന്ന സുഖം അനുഭവിക്കാത്ത നിന്റെയൊക്കെ ജീവിതം എന്തു ജീവിതം” എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത് മൂന്നുപേരല്ല, നാലുപേരല്ല, അഞ്ചു പേരല്ല, ആറു പേരല്ല……………

******