2013 ജനുവരി 29, ചൊവ്വാഴ്ച

ഒരു പുര കത്തുന്നുണ്ട്

ഒരു കടങ്കഥ. ഈ കടങ്കഥ പ്രസക്തമാകുന്നത് ഒരു ദശകത്തിനു മുമ്പെങ്കിലുമാണ്. തെളിച്ചു പറഞ്ഞാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുന്നതിനും മുമ്പ്. കടങ്കഥയുടെ ഉത്തരത്തിലേക്കു നയിക്കുന്ന സൂചനകളിതാണ് :
യഥാർത്ഥത്തിൽ ഇല്ലാത്തത്; എന്നാൽ അനുഭവത്തിൽ ഉള്ളത്, ശാസ്ത്രീയമായി അടിത്തറയില്ലാത്തത്; എന്നാൽ സാമൂഹ്യമായി ബലിക്കല്ലുകൾ തീർത്തത്, പലരും പരസ്യമായി തള്ളിപ്പറയുന്നത്; എന്നാൽ രഹസ്യമായി നെഞ്ചോടു ചേർക്കുന്നത്.
ഈ കടങ്കഥയുടെ ഉത്തരം നമ്മുടെ ദൃഷ്ടി ചെന്നെത്തുന്ന ഓരോ മുക്കിൽ നിന്നും മൂലയിൽ നിന്നും നമ്മെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ പല സന്ദർഭങ്ങളിലും പൂരിപ്പിച്ചു കൊടുക്കേണ്ട ഒരു കോളമായി, നമ്മുടെ ശാസ്ത്രബോധത്തിന് പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി നമുക്കു നേരെ ഒരു ചോദ്യചിഹ്നമായി നിവർന്നു നിൽക്കുന്നു, ഈ കടങ്കഥയുടെ ഉത്തരം – ജാതി!

2013 ജനുവരി 13, ഞായറാഴ്‌ച

ആണുങ്ങൾക്കെന്തു പറ്റി?

 
ആണുങ്ങൾക്കെന്തുപറ്റി എന്നാണോ ആണത്തത്തിനെന്തുപറ്റി എന്നാണോ ചോദിക്കേണ്ടത്? ആണുങ്ങൾ എന്നത് പ്രകൃതിയിലെ ഒരു യാഥാർഥ്യവും ആണത്തം എന്നത് അവരുടെ സങ്കല്പവുമാകുമ്പോൾ ആദ്യത്തെ ചോദ്യത്തിനു തന്നെയാണ് പ്രസക്തി . എന്തേ ഇപ്പോഴിങ്ങനെ ഒരു ചോദ്യമെന്നാണോ? ഇപ്പോഴല്ലാതെ ഇനിയെപ്പോഴാണ് നാമീ ചോദ്യം സ്വയം ചോദിയ്ക്കേണ്ടത്.