Sunday, August 14, 2011

സ്വാതന്ത്ര്യം

            ഇന്നലെ മറൈന്‍ ഡ്രൈവിലെ വാക്ക് വേയില്‍ കുടുംബവുമൊത്തിരിക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് രണ്ടുവാക്കു പറയുവാന്‍ ആവശ്യപ്പെട്ട ചാനല്‍ പ്രതിനിധിയോട് "താല്പര്യമില്ലാ" എന്നു പറഞ്ഞപ്പോള്‍ എന്തായിരിക്കും ആ ചെറുപ്പക്കാരന്‍ കരുതിയിട്ടുണ്ടാവുക. ചാനലില്‍ തല കാണിക്കാന്‍ ലഭിച്ച അവസരം തുലച്ച വിഡ്ഡിയെന്നോ, ദേശാഭിമാന ബോധമില്ലാത്ത  കഴുതയെന്നോ, ക്യാമറയും മൈക്കും കണ്ടു വിരണ്ടു പോയ ഭീരുവേന്നോ? ക്ഷമിക്കുക, പ്രിയ സഹോദരാ.......... താല്പര്യമില്ലായ്മയുടെ കാരണമന്വേഷിച്ച് ബുദ്ധിമുട്ടിക്കാതിരുന്നതിന് നന്ദി
.  കാരണം, കൊച്ചു സ്ക്രീനിലുള്‍പ്പെടെ  ഏതെങ്കിലും മാധ്യമത്തില്‍ തന്റെ രൂപമോ നിഴലോ ശബ്ദമോ ചിത്രമോ പ്രത്യക്ഷപ്പെട്ടു കാണാന്‍ അതിയായി മോഹിച്ചു വശാകുന്ന ഭൂരിപക്ഷത്തിന്‍റേതായ ഈ ലോകത്ത് ഉപരിപ്ലവമായ ചിന്തകളും പാഴ്വാക്കുകളും പെറ്റുവീഴുന്ന നവ ദൃശ്യ-ശ്രവ്യ ചര്‍ച്ചകളില്‍ മറ്റൊരു അധികപ്പറ്റാകാന്‍ ഈയുയുള്ളവന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാല്‍ എല്ലാം ആഘോഷമാക്കുന്ന മാധ്യമ സംസ്കാരത്തിനും പുതു തലമുറയുടെ പ്രതിനിധി കൂടിയായ താങ്കള്‍ക്കും അതെത്രമാത്രം മനസ്സിലാകുമെന്നും എത്രമാത്രം മനസ്സിലാക്കിക്കാന്‍ എന്നെക്കൊണ്ടു കഴിയുമെന്നും എനിക്കു സംശയമുണ്ട്.
           ബ്രിട്ടന്‍റെ കോളനിവാഴ്ചയെ തുരത്തിയ ഐതിഹാസിക സ്വാതന്ത്ര്യ സമരത്തെ അഭിമാനത്തോടെ നെഞ്ചിലേറ്റുമ്പോഴും, മിതവാദം കൊണ്ടും അഹിംസയിലധിഷ്ഠിതമായ സമരമുറകള്‍ കൊണ്ടും സ്വാതന്ത്ര്യ സമരത്തെ ലക്ഷ്യപ്രാപ്തിയിലെത്തിച്ച ഗാന്ധിജി മുതലിങ്ങോട്ടുള്ള സേനാനികളെ അതിശയത്തോടെ സ്മരിക്കുമ്പോഴും തീവ്രമായ സ്വാതന്ത്ര്യ ദാഹം തീവ്രമായ സമീപനങ്ങളിലേക്ക് നീങ്ങുവാന്‍ പ്രേരിപ്പിച്ച നേതാജി, ഭഗത്സിംഗ് ,ഝാന്‍സീ റാണി തുടങ്ങിയ നിരവധി ദേശാഭിമാനികളെപ്പറ്റി ഉള്‍പ്പുളകത്തോടെ ചിന്തിക്കുമ്പോഴും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിപ്പെടാതെയും എത്തിച്ചേരാതെയും പോയ, സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്ക് അമൂല്യ സംഭാവനകള്‍ നല്‍കിയ, അജ്ഞ്ജാതരായി ഇന്നും തുടരുന്ന ധീര ദേശാഭിമാനികളുടെ മുഖമില്ലാത്ത രൂപങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും സ്വാതന്ത്ര്യം നേടിയെടുത്തത് ശരിയായ അര്‍ഥത്തില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആയിട്ടില്ലായെന്ന ദുഖ യഥാര്‍ഥ്യം അവശേഷിക്കുകയല്ലേ?
        സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ കോളനി വാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ നാം പുതിയ കോളനികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മതത്തിന്‍റെ, ജാതിയുടെ, രാഷ്ട്രീയത്തിന്‍റെ, പ്രാദേശിക വാദത്തിന്‍റെ, ഭാഷയുടെ, നിറത്തിന്‍റെ പുതിയ ചാതുര്‍വര്‍ണ്ണ കോളനികള്‍ സൃഷ്ടിച്ച് നാം വിഘടിച്ചു കൊണ്ടിരിക്കുന്നു. ഇനി എന്തിന്റെ പേരില്‍ വിഘടിക്കാം എന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു. ഓരോ മനുഷ്യനും ഓരോ കോളനിയായി തീര്‍ന്നുകൊണ്ടിരിക്കുന്നു;തദേശീയവും വിദേശീയവുമായ തീവ്രവാദ ആശയങ്ങള്‍ക്ക് വളരെ എളുപ്പം വളര്‍ന്ന് പന്തലിക്കാനാവുന്ന വളക്കൂറുള്ള മണ്ണായിത്തീര്‍ന്നിരിക്കുന്നു, നമ്മുടേത്. വിദ്യ കൊണ്ട് പ്രബുദ്ധരായ ജനതയെന്ന് അഹങ്കരിക്കുമ്പോഴും പ്രാകൃത യുഗത്തിലെ മുന്‍ഗാമികളെപ്പോലും പിന്നിലാക്കുന്ന വിശ്വാസ പ്രമാണങ്ങളുമായി നടക്കുന്നു. ആ വിശ്വാസ പ്രമാണങ്ങള്‍ക്കൂ വേണ്ടി നിണമൊഴുക്കാന്‍ മടിയില്ലാത്തവരായിരിക്കുന്നു. സ്വാതന്ത്രമെന്നത് ദുരുപയോഗം ചെയ്യുവാനുള്ളതാണെന്ന് നാം ധരിച്ചു വച്ചിരിക്കുന്നു. 
     അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമ്രാജ്യത്വത്തിന്‍റെ ചങ്ങലകള്‍ നമ്മള്‍ പൊട്ടിച്ചെറിഞ്ഞെങ്കിലും, ഇന്നും നമ്മുടെ കൈകളിലും കാലുകളിലും ചുറ്റിക്കിടക്കുന്ന എത്രയോ ചങ്ങലകള്‍ നാം കാണാതിരിക്കുന്നു. അതോ കണ്ടിട്ടും അത് ചങ്ങലകളല്ല ;ആഭരണങ്ങളാണെന്ന് ധരിച്ചു വച്ചിരിക്കുന്നോ? നമ്മെ ബന്ധിച്ചിരിക്കുന്ന മതത്തിന്‍റെ, ജാതിയുടെ,അന്ധവിശ്വാസത്തിന്‍റെ, സങ്കുചിതത്വത്തിന്റെ, അവനവനിസത്തിന്റെ, നവ സ്വര്‍ഗ്ഗത്തിലേക്കുള്ള കുറുക്കൂവഴിയെന്ന് ഇരകളായവര്‍ കരുതി വരുന്ന തീവ്രവാദത്തിന്‍റെ കാണാ ചങ്ങലകളെ തിരിച്ചറിയാതെ പോകുന്നത്  അടിമത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും ഭീകരതകളിലേക്കുള്ള തിരിച്ചുപോക്കായിരിക്കും.-ചരിത്രം വിസ്മരിക്കുന്നവര്‍ അതിന്‍റെ ആവര്‍ത്തനത്തിന് വഴിയൊരുക്കുന്നു.
     വിദ്യാലയങ്ങളും പണിശാലകളും അടച്ചിട്ട്, മദ്യ ശാലകള്‍ തുറന്നുവച്ച് മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി "ആഘോഷിക്കുന്ന " നമുക്ക് ഈ സ്വാതന്ത്ര്യം നമുക്കായി നേടിത്തന്നവരോട് കൃതഘ്നത കാട്ടാതിരിക്കാം.-അവര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്‍റെ വില തിരിച്ചറിയാണ്‍ സ്വയം ശ്രമിക്കാം. അത് കാത്തു സൂക്ഷിക്കേണ്ടതെങ്ങനെ എന്ന്‍ ഉറക്കെ ചിന്തിക്കാം. താനനുഭവിക്കുന്ന സ്വാതന്ത്ര്യം സഹജീവികള്‍ക്കും അനുഭവവേദ്യമാകുമ്പോഴാണ് സ്വാതന്ത്ര്യം എന്നത് യാഥാര്‍ഥ്യമാകുന്നതെന്ന് വിനയപുരസ്സരം മനസ്സിലാക്കാന്‍ ശ്രമിക്കാം. ചാനല്‍ ചര്‍ച്ചകളില്‍ മുഴച്ചുനില്‍ക്കുന്ന ഞാനെന്ന ഭാവങ്ങളെ അവഗണിച്ചുകൊണ്ട് ഒരു നിമിഷം നമുക്ക് ലഭിച്ച ഈ സ്വാതന്ത്ര്യത്തിന്‍റെ വില തിരിച്ചറിയാന്‍ നമുക്കുള്ളിലേക്കൊന്നു സൂക്ഷിച്ചു നോക്കാം.

No comments:

Post a Comment